മകളെ ശല്യം ചെയ്യുന്നത് വിലക്കിയതില്‍ പ്രതികാരം: പാമ്പിനെ മുറിയിലേക്ക് എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: കാട്ടാക്കടയില്‍ മുന്‍ വൈരാഗ്യത്തിനെ തുടര്‍ന്ന് ഗൃഹനാഥനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കിച്ചു എന്ന ഗുണ്ട റാവു ആണ് പോലീസിന്റെ പിടിയിലായത്. അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് രാത്രി പാമ്പിനെ തുറന്നുവിട്ടത്.

മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു പാമ്പിനെ വിട്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം നടത്തിയത്. ജനലിലൂടെ പാമ്പിനെ മുറിയിലേക്ക് എറിയുകയായിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിഷപ്പാമ്പിനെ വീട്ടിലേക്ക് വലിച്ചെറിഞ്ഞ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നാണ് കേസ്. രാജേന്ദ്രന്റെ മകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് കിച്ചുവുമായി തര്‍ക്കങ്ങളുണ്ടായിരുന്നു. പരാതിയില്‍ മേലില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കി കിച്ചുവിനെ വിട്ടയച്ചിരുന്നു.

ഇതിലുള്ള വൈരാഗ്യമാണ് പാമ്പിനെ എറിയാന്‍ കാരണമായതെന്ന് പോലീസ് പറയുന്നു. വീടിന്റെ ജനലിനുള്ളിലൂടെ പാമ്പിനെയെറിഞ്ഞു, കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു.

Exit mobile version