പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ല; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മൂന്നംഗ സംഘം മര്‍ദ്ദിച്ചു

സംഭവത്തില്‍ യുവാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു.

കോട്ടയം: പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ലെന്നാരോപിച്ച് ചങ്ങനാശേരിയില്‍ ഹോട്ടല്‍ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയെ മൂന്നംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. ചങ്ങനാശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ യുവാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു.

ഞായറാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കുന്നതിനായി മൂന്നംഗ സംഘം എത്തിയിരുന്നു. തുടര്‍ന്ന്, ഇവര്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, പൊറോട്ട കൊണ്ടു വെച്ചതിന് പിന്നാലെ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ പൊറോട്ടയ്ക്കൊപ്പം കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സംഘം സപ്ലൈയറെ ആക്രമിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു. ആക്രമണത്തില്‍ തൊഴിലാളിയുടെ തല പൊട്ടി. തലയ്ക്കാണ് അടിയേറ്റതെന്ന് ഹോട്ടലുടമ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റയാളെ പോലീസുകാര്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

Exit mobile version