‘അജുവിന്റെ ഫ്‌ളാറ്റിലെത്തി തോക്ക് ചൂണ്ടി, ഭീഷണിപ്പെടുത്തി’ താന്‍ സാക്ഷിയാണ്’; ബാലയ്‌ക്കെതിരെ മൊഴി നല്‍കി സന്തോഷ് വര്‍ക്കി

കൊച്ചി: ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യുട്യൂബര്‍ അജു അലക്സിന്റെ ഫ്‌ലാറ്റിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. അജു അലക്സിന്റെ റൂമിലെത്തി ഭീഷണിപ്പെടുത്തിയതിന് താന്‍ സാക്ഷിയാണെന്ന് ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ അജു അലക്‌സിനൊപ്പമെത്തി സന്തോഷ് വര്‍ക്കി ബാലയ്‌ക്കെതിരെ മൊഴി നല്‍കിയിരിക്കുകയാണ്.

എന്നാല്‍ സന്തോഷ് വര്‍ക്കി കൂടെ നിന്ന് ചാരപ്പണി ചെയ്യുകയായിരുന്നുവെന്ന് ബാല പ്രതികരിച്ചു. താന്‍ ആരെയും തടവില്‍ വെച്ചിട്ടില്ലെന്നാണ് ബാല വ്യക്തമാക്കുന്നത്. തനിക്കെതിരേ നല്‍കിയത് കള്ളപ്പരാതിയാണെന്ന് പറഞ്ഞ ബാല അജുവിന്റെ സുഹൃത്തുമായി ഫ്‌ലാറ്റില്‍വെച്ച് സംസാരിക്കുന്ന വീഡിയോ ക്ലിപ്പും പുറത്തുവിട്ടിരുന്നു.

തന്നെ മണിക്കൂറുകളോളം ഫ്‌ലാറ്റില്‍ പൂട്ടിയിട്ടുവെന്നും ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയുടെ മൊഴിയിലുണ്ട്. സന്തോഷ് വര്‍ക്കിയുമായും ബാലയുമായും പ്രശ്‌നമുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെ കുറിച്ച് സന്തോഷ് വര്‍ക്കി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ നടന്‍ ബാല, സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരുന്നു. ഓരോ കാര്യങ്ങളും അമിട്ടു നിരത്തിയാണ് സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പു പറയിപ്പിച്ചത്.

പിന്നാലെ ബാല വളരെ നല്ലൊരു മനുഷ്യനാണെന്ന് സന്തോഷ് വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഈ സംഭവത്തില്‍ ബാലക്കെതിരേയാണ് അജു അലക്‌സ് വ്‌ലോഗ് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സന്തോഷ് വര്‍ക്കിക്കൊപ്പം യൂട്യൂബറുടെ ഫ്‌ലാറ്റിലെത്തി ബാല ഭീഷണിപ്പെടുത്തിയത്. ഫ്‌ലാറ്റിലെത്തി അക്രമം നടത്തിയെന്ന പരാതിയിലാണ് കേസ്. അജു അലക്സിന്റെ സുഹൃത്തും റൂംമേറ്റുമായ മുഹമ്മദ് അബ്ദുല്‍ ഖാദറാണ് തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയത്. ബാലയ്‌ക്കെതിരേ തൃക്കാക്കര പോലീസ് കേസെടുക്കുകയും സ്റ്റേഷനില്‍ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു.

അക്രമം നടക്കുന്ന സമയം അജു സ്ഥലത്തില്ലായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളാണ് ബാലയ്ക്കും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്. വെള്ളിയാഴ്ച വൈകീട്ട് ആറിന് അജുവും സുഹൃത്തും താമസിക്കുന്ന തൃക്കാക്കര ഉണിച്ചിറ ജിഞ്ചര്‍ ലൈന്‍ റോഡിലുള്ള ഫ്‌ലാറ്റില്‍ ബാലയും സംഘവും അതിക്രമിച്ച് കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലുള്ളത്.

Exit mobile version