പൂക്കടയ്ക്ക് മുന്നിൽ നിന്നതിന് യുവാവിനെ കളിയാക്കി; ചോദ്യം ചെയ്തതോടെ കുത്തി കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടി. നെടുമങ്ങാട് പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടിൽ ശോഭ കുമാർ മകൻ ദീജു (24), വെള്ളനാട് കൂവക്കുടി നിധിൻ ഭവനിൽ ഉണ്ണികൃഷ്ണൻ മകൻ ജിതിൻ കൃഷ്ണ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 30 -ന് അർധരാത്രി 12.15 -നോടെയായിരുന്നു സംഭവം. കച്ചേരി ജങ്ഷനിലെ പൂക്കടയ്ക്ക് മുന്നിലൂടെ പോയ നെടുമങ്ങാട് അയണിമൂട് അഭിന മൻസിലിൽ താമസിക്കുന്ന ശ്രീജിത്തി (29)നു നേരെയാണ് ആക്രമണമുണ്ടായത്. പൂക്കടയ്ക്ക് മുന്നിൽ നിന്ന ശ്രീജിത്തിനെ പിടിയിലായ ഇരുവരും കളിയാക്കിയിരുന്നു.

ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് പൂക്കടയിലെ ജീവനക്കാരനായ ജിതിൻ കൃഷ്ണ പൂക്കടയിൽ നിന്നും കത്രിക എടുത്ത് ശ്രീജിത്തിനെ കുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ദീജുവിന്റെ പേരിൽ നാലോളം കേസുകളും, ജിതിൻ കൃഷ്ണയുടെ പേരിൽ മൂന്നോളം കേസുകളും ഉണ്ട്.

ALSO READ- ദമ്പതികൾ പുഴയിലേക്ക് ചാടുന്നത് കണ്ടത് ലോറി ഡ്രൈവർ; ഇട്ടുകൊടുത്ത കയറിൽ പിടിച്ച് രക്ഷപ്പെട്ട് വർഷ; മുങ്ങിത്താണ ജിതിന്റെ മൃതദേഹം രണ്ടാം ദിനം കണ്ടെത്തി

നെടുമങ്ങാട് ഇൻസ്‌പെക്ടർ ശ്രീകുമാരൻ നായർ, എസ്‌ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, മനോജ്, എസ് സിപിഒ ആർ ബിജു, സി പി ഒ-മാരായ ശ്രീനാഥ്, വൈശാഖ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ ആയവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version