ത്യാഗസ്മരണയില്‍ ഇന്ന് വലിയ പെരുന്നാള്‍

കോഴിക്കോട്: ത്യാഗസ്മരണയുടെ ഓര്‍മ്മയില്‍ വിശ്വാസി സമൂഹം ഇന്ന്
ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ആത്മാര്‍പ്പണത്തിന്റെ ആഘോഷം എന്ന അര്‍ഥത്തിലാണ് ഈദുല്‍ അദ്ഹ എന്ന ബലി പെരുന്നാളിനെ വിശ്വാസികള്‍ വരവേല്‍ക്കുന്നത്. മലയാളികള്‍ വലിയ പെരുന്നാള്‍ എന്നു ഹൃദയ വായ്‌പ്പോടെ വിളിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ദൈവ പ്രീതിക്കായി ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍.

സംസ്ഥാനത്തെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാര ചടങ്ങുകള്‍ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാല്‍ പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകള്‍ക്ക് നിയന്ത്രണമുണ്ട്.

ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മാ ഈലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍.

പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്‌കാരം നടക്കും. ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ ബലി കര്‍മ്മം നിര്‍വഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി പെരുന്നാള്‍ ആഘോഷത്തിന്റെ നിറവിലേക്ക്.

പരസ്പര സ്‌നേഹം പങ്കുവെച്ച് ബലി പെരുന്നാള്‍ ദിവസത്തെ എല്ലാവരും ധന്യമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പരിശുദ്ധ ഹജ്ജ് കര്‍മ്മം ലോകത്തിന് നല്‍കുന്ന സന്ദേശം മനുഷ്യ സാഹോദര്യമാണെന്നും എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നെന്നും സാദിഖലി ശിബാഹ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version