‘പുഞ്ചിരി മുത്തശ്ശി’ ഇനി ഓര്‍മ്മ

തിരുവനന്തപുരം: കേരളത്തിന്റെ പ്രിയപ്പെട്ട ചിരി മുത്തശ്ശി ഇനി ഇല്ല. കാരോട് അമ്പിലിക്കോണം അയിര പറമ്പിന്‍തോട്ടം വീട്ടില്‍ പങ്കജാക്ഷി(പുഞ്ചിരി അമ്മച്ചി-98) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് പങ്കജാക്ഷി മരിച്ചത്.
അമ്പിലക്കോണത്തെ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട ആളായിരുന്നു പുഞ്ചിരി അമ്മച്ചി. സോഷ്യല്‍ മീഡിയയിലെ പുഞ്ചിരി മുത്തശ്ശിയായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് തെന്നി വീണതിനെത്തുടര്‍ന്ന് വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ചിരിച്ചുകൊണ്ടു മാത്രമേ പങ്കജാക്ഷി ഏതുകാര്യവും പറയുമായിരുന്നുള്ളൂ. ദൈവത്തിന്റെ ഇഷ്ടം കൊണ്ടാണ് ചിരിക്കുന്നതെന്നാണ് പങ്കജാക്ഷി തന്റെ ചിരിയുടെ രഹസ്യം വെളിപ്പെടുത്തിയത്.

ആരെക്കണ്ടാലും ചിരിച്ചുകൊണ്ടു മാത്രമേ വിശേഷങ്ങള്‍ ചോദിക്കൂ എന്നതായിരുന്നു പങ്കജാക്ഷി അമ്മയുടെ പ്രത്യേകത. വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് പുഞ്ചിരി അമ്മച്ചി മറ്റുള്ളവര്‍ക്ക് സുപരിചിതയായത്.

നാട്ടുകാര്‍ പ്രായഭേദമന്യേ പുഞ്ചിരി മുത്തശിയെന്നായിരുന്നു വിളിച്ചിരുന്നത്. ഭര്‍ത്താവ് നേരത്തെ മരിച്ചു പോയി മുത്തശ്ശി മൂന്ന് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും ഉള്‍പ്പെടെ അഞ്ച് മക്കളെ ഒറ്റക്കാണ് വളര്‍ത്തിയത്. മോണ കാട്ടിയുള്ള ആ ചിരി ഇനി ഇല്ല. മൃതദേഹം വീട്ടുവളപ്പില്‍ അടക്കം ചെയ്തു.

Exit mobile version