ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് വിളിച്ചു വരുത്തും; ഭീഷണിപ്പെടുത്തി യുവാക്കളിൽ നിന്നും പണം തട്ടൽ; യുവതിയും പങ്കാളിയുമടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി: വ്യാജപേരിൽ ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് തുടങ്ങി പരിചയപ്പെടുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘം പിടിയിൽ. തൃശൂർ പെരിഞ്ഞനം സ്വദേശി പ്രിൻസ്, ഇയാളുടെ പങ്കാളി അശ്വതി, കൊട്ടാരക്കര നെടുവത്തൂർ സ്വദേശി അനൂപ് എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം പുത്തൻകുരിശിൽ നിന്നാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.

രാമമംഗലത്ത് ഒരുമിച്ച് താമസിക്കുന്ന യുവതിയും പങ്കാളിയുമടക്കം മൂന്നുപേരാണ് പിടിയിലായത്. 2021 മുതൽ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഡേറ്റിങ് ആപ്പുകളിലും സ്ത്രീകളുടെ പേരിൽ പ്രൊഫൈൽ തുടങ്ങിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.മൂന്നുവർഷമായി തട്ടിപ്പുനടത്തുന്ന സംഘം നിരവധിപേരെ ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയെന്നാണ് വിവരം.

സോഷ്യൽമീഡിയയിലൂടെ ചാറ്റ് ചെയ്ത് നേരിൽ കാണുന്നതിനായി വിളിച്ചുവരുത്തി അവരുടെ ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് ഇവരുടെ തട്ടിപ്പ് രീതി.

എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ഡേറ്റിങ് ആപ്പിലൂടെ അനു എന്ന് പേരുള്ള വ്യക്തിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. കോലഞ്ചേരി സ്വദേശിനിയാണ് എന്നാണ് അനു പറഞ്ഞിരുന്നത്. ബംഗളൂരുവിൽ കോളജിൽ പഠിക്കുകയാണെന്നും ഇപ്പോൾ നാട്ടിലുണ്ട് വന്നാൽ നേരിൽ കാണാമെന്നും പറഞ്ഞ് മെസജ് അയക്കുകയായിരുന്നു. ഇക്കാര്യം വിശ്വസിച്ച് ചെറുപ്പക്കാരൻ കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തി.

ALSO READ- അമ്മയും അച്ഛനും ജീവനൊടുക്കി; അഴുകിയ മൃതദേഹങ്ങൾക്ക് അരികിൽ കഴിഞ്ഞത് ആറ് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ്

ഈ സമയത്ത് കാറിൽ എത്തിയ രണ്ട് പ്രതികൾ പെൺകുട്ടിക്ക് മെസേജ് അയച്ചതിൽ പരാതിയുണ്ടെന്നു പറഞ്ഞ് ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയും മർദ്ദിക്കുകയുമയിരുന്നു. പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞ് മർദിച്ച്, കമ്പിയും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തി 23000 രൂപ അക്കൗണ്ട് വഴി തട്ടിയെടുക്കുകയാണ് ചെയ്തത്.

ഭയന്ന് വീട്ടിലെത്തിയ യുവാവ് സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് പോലീസിൽ പരാതിപ്പെട്ടത്. സിസിടിവി ക്യാമറകൾ പരിശോധിച്ചതിലൂടെ വാഹനം തിരിച്ചറിഞ്ഞു. പോലീസ് തിരയുന്നതറിഞ്ഞ് കോട്ടയത്തേക്ക് കടന്ന പ്രതികൾ പിന്നാലെയെത്തിയ പോലീസിനെ വെട്ടിച്ച് തിരികെ കോലഞ്ചേരിയിലെത്തിയിരുന്നു. അവിടെനിന്ന് രക്ഷപെട്ട പ്രതികളെ രാമമംഗലത്തുനിന്ന് പോലീസ് പിടികൂടി. സമാനമായി മറ്റൊരു യുവാവിനെ ഭീഷണിപ്പെടുത്തി 19000 രൂപയും സ്വർണ ചെയിനും തട്ടിയെടുത്തതായും ഇവർക്ക് എതിരെ കേസുണ്ട്.

Exit mobile version