കിണറില്‍ കുടുങ്ങിയ വയോധികന് ദാരുണാന്ത്യം; 12 മണിക്കൂറത്തെ രക്ഷാപ്രവര്‍ത്തനം വിഫലം

ആലപ്പുഴ: ചെങ്ങന്നൂരില്‍ കിണറില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്താനായില്ല. 12 മണിക്കൂറിലേറെ തുടര്‍ന്ന രക്ഷാപ്രവര്‍ത്തനം വിഫലമായി. കോടുകുളഞ്ഞി പെരുംകുഴി കൊച്ചു വീട്ടില്‍ യോഹന്നാനാണ് മരണത്തിന് കീഴടങ്ങിയത്.

പുറത്തെത്തിച്ചയുടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും യോഹന്നാന്റെ ജീവന്‍ രക്ഷിക്കാനായില്ല. കിണര്‍ വൃത്തിയാക്കുന്നതിനിടെ റിങ് ഇടിഞ്ഞ് വീണതോടെയാണ് യോഹന്നാന്‍ കിണറിനുള്ളില്‍ കുടുങ്ങിയത്.

ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു റിംഗുകള്‍ ഇടിഞ്ഞ് ഇദ്ദേഹം കിണറില്‍ കുടുങ്ങിയത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്ന് 12 മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലായിരുന്നു യോഹന്നാനെ പുറത്തെടുത്തിച്ചത്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.

മഴ ഉള്‍പ്പടെയുള്ള പ്രതികൂല ഘടകങ്ങളെ തരണം ചെയ്തായിരുന്നു രക്ഷാപ്രവര്‍ത്തനം. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായാണ് കോടുകുളഞ്ഞി ജംഗ്ഷനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു യോഹന്നാന്‍. കിണറിനുള്ളില്‍ വളര്‍ന്നു നിന്ന കാട്ടും പടപ്പും പറിച്ച് വൃത്തിയാക്കുന്നതിനിടെ കിണറിന്റെ സിമന്റ് റിംഗുകള്‍ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

Exit mobile version