തിരൂരിലെ ഹോട്ടലുടമയെ കൊലപ്പെടുത്തി വെട്ടിനുറക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു; ജീവനക്കാരായ യുവാവും യുവതിയും അറസ്റ്റില്‍

മലപ്പുറം: തിരൂര്‍ സ്വദേശിയായ വ്യവസായിയെ രണ്ടംഗ സംഘം കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. തിരൂര്‍ സ്വദേശി സിദ്ധിഖാണ് കൊല്ലെപ്പെട്ടത്. 58 വയസായിരുന്നു. അട്ടപ്പാടി ചുരത്തില്‍ നിന്നാണ് ട്രോളി ബാഗ് കണ്ടെടുത്തത്.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസാ ഇന്‍ എന്ന ചെറുകിട ലോഡ്ജില്‍ വച്ചാണ് കൊലപാതകം നടന്നതെന്നു വിവരം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ചെന്നൈയില്‍ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന എന്നിവരാണ് പിടിയിലായത്.

കൊലപാതകം നടന്നതെന്ന് സംശയിക്കുന്ന എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ തിരൂര്‍ പോലീസെത്തി അന്വേഷണം നടത്തി വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിച്ചു. മണ്ണാര്‍ക്കാട് സ്വദേശികളായ പ്രതികളെ പോലീസ് ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്.

നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് സിദ്ധിഖിന്റെ മക്കളാണ് പിതാവിനെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കൊലപാതകം നടന്നെന്ന വിവരം കണ്ടെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അട്ടപ്പാടിയില്‍ വിശദമായ പരിശോധനകള്‍ നടത്തുമെന്നും പോലീസ് അറിയിച്ചു.

Exit mobile version