ബിന്ദു അമ്മിണി കേരളം വിട്ടു, ഇനി സുപ്രിംകോടതി അഭിഭാഷക

കൊച്ചി: ശബരിമല പ്രവേശനത്തിലൂടെ വിവാദത്തിലിടം നേടിയ ബിന്ദു അമ്മിണി കേരളം വിട്ട് ഡല്‍ഹിയിലേക്ക് ചേക്കേറി. ബിന്ദു അമ്മിണി സുപ്രിംകോടതിയില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തു. ബിന്ദു അമ്മിണി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

മുതിര്‍ന്ന അഭിഭാഷകനായ മനോജ് സെല്‍വന്റെ ഓഫിസിലാണ് ഇനി ബിന്ദു അമ്മിണി പ്രവര്‍ത്തിക്കുക. 2011 ഫെബ്രുവരിയില്‍ അഭിഭാഷകയായി കേരള ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്‌തെങ്കിലും 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്. 2014 മുതല്‍ അധ്യാപനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. എന്നാല്‍ ബിന്ദു അമ്മിണി എന്റോള്‍മെന്റ് നിലനിര്‍ത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നതായി പറയുന്നു. സ്ഥിരം അധ്യാപിക അല്ലാത്തതിനാല്‍ പ്രാക്ടീസ് ചെയ്യുന്നതിന് നിയമ പരമായ തടസ്സം ഒന്നും ഇല്ലായിരുന്നു.

ഏപ്രില്‍ 29നാണ് ബിന്ദു അമ്മിണി കേരളം വിട്ടുപോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിക്കുന്നത്. പ്രിവിലേജുകളില്‍ കഴിയുന്നവര്‍ക്കു സുരക്ഷിതമാണ് കേരളമെന്നും തന്നെ പോലെ ഉള്ളവര്‍ക്ക് എവിടെ ആയാലും ഒരേ പോലെയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ആ പോസ്റ്റ് അവസാനിച്ചിരുന്നത്.

ശബരിമല യുവതീ പ്രവേശന വിധിയ്ക്ക് പിന്നാലെ സന്നിധാനത്തെത്തിയ ബിന്ദു അമ്മിണിക്കെതിരെ പല തവണ ആക്രമണങ്ങള്‍ നടന്നിരുന്നു. സൈബര്‍ ഇടങ്ങളിലെ അസഭ്യവര്‍ഷത്തിന് പുറമെ നിരത്തുകളിലും പലവിധ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു ബിന്ദു അമ്മിണിയ്ക്ക്.

Exit mobile version