ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രസവവേദന: അപകടാവസ്ഥയിലായ യുവതിയ്ക്ക് സൗകര്യമൊരുക്കി സീനയും ധന്യയും; 108 ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

വയനാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കി മുപ്പതുകാരി. വയനാട് പൊഴുതന ഇടിയംവയല്‍ ഇഎംഎസ് കോളനിയിലെ 30 വയസുകാരിയാണ് ആംബുലന്‍സില്‍ പ്രസവിച്ചത്.

എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ധന്യ തോമസും, കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് സീന എം എസ്സും അമ്മയ്ക്കും കുഞ്ഞിനും രക്ഷ
കരായി.

ബുധനാഴ്ച രാത്രി 11.40നാണു സംഭവം. രാത്രി 11 മണിയോടെയാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നത്. ഇതിനായി ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി.

കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് സുവിലേഷ് എസ്.വി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ധന്യ തോമസ് എന്നിവര്‍ ആശുപത്രിയില്‍ എത്തി യുവതിയുമായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിച്ചു. ഇവര്‍ക്ക് സഹായം ഒരുക്കി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് സീന എം.എസ്സും ആംബുലന്‍സില്‍ രോഗിയെ അനുഗമിച്ചു.

ആംബുലന്‍സ് മില്ല്മുക്ക് എത്തിയപ്പോഴെക്കും യുവതിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് ധന്യയും, സീനയും നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ആപത്ത് ആണെന്ന് മനസ്സിലാക്കി ആംബുലന്‍സില്‍ തന്നെ പ്രസവത്തിന് സൗകര്യമൊരുക്കി. രാത്രി 11.40 ന് ധന്യയുടെയും സീനയുടെയും പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി.

തുടര്‍ന്ന് ധന്യയും, സീനയും ചേര്‍ന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷയും നല്‍കി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് സുവിലേഷ് അമ്മയെയും കുഞ്ഞിനെയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version