പ്രസവത്തിനിടെ കുഞ്ഞിനെ അശ്രദ്ധമായി വലിച്ചെടുത്തു; കൈയ്യിന്റെ ചലനശേഷി നഷ്ടമായെന്ന് പരാതി; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ അനാസ്ഥയിൽ അന്വേഷണം

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥമൂലം നവജാതശിശുവിന്റെ കൈയ്യിന്റെ ചലനശേഷി നഷ്ടമായെന്ന് പരാതി. പ്രസവത്തിനിടെ ഉണ്ടായ ചികിത്സാപ്പിഴവു കാരണമാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.

നവജാതശിശുവിന്റെ കൈയ്യിന്റെ എല്ല് പൊട്ടിയെന്നും ഇടതുകൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും കുടുംബം പരാതിപ്പെട്ടു. മാർച്ച് 27-നാണ് നെയ്യാറ്റിൻകരയിലെ ജനറൽ ആശുപത്രിയിൽ വെച്ചാണ് അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈക്ക് പൊട്ടലുണ്ടായി, ഞരമ്പ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പറയുന്നത്.

കുഞ്ഞിന്റെ ഇടത് കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നായിരുന്നു നെയ്യാറ്റിൻകരയിലെ ആശുപത്രി അധികൃതർ പറഞ്ഞത്. പിന്നീട് അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയിൽ കാണിക്കാൻ പറഞ്ഞത്.

തുടർന്ന് എസ്എടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പ്രസവത്തിനിടെ കുഞ്ഞിനെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കൈയ്യിന്റെ എല്ലു പൊട്ടാൻ കാരണമായതെന്ന് അറിയിച്ചത്. നിലവിൽ എല്ലിന്റെ പൊട്ടൽ ശരിയായെങ്കിലും ഞരമ്പിന്റെ പ്രശ്നം മാറിയില്ല.

ALSO READ- സുഹൃത്തുക്കള്‍ക്കൊപ്പം ഐപിഎല്‍ മത്സരം കണ്ട് മടങ്ങവെ വാഹനാപകടം, 30കാരന് ദാരുണാന്ത്യം

അതേസമയം, നെയ്യാറ്റിൻകര ആശുപത്രിയിൽ ഗർഭകാലത്ത് കാവ്യയെ പരിശോധിച്ചിരുന്ന ഡോക്ടർമാർ ആരും പ്രസവസമയത്ത് ഉണ്ടായിരുന്നില്ലെന്നും ജൂനിയർ ഡോക്ടറും നഴ്സുമാരും മാത്രമാണ് പ്രസവ സമയത്ത് ലേബർ മുറിയിൽ ഉണ്ടായിരുന്നതെന്നും കാവ്യ പറയുന്നു.

ഇക്കാര്യങ്ങൾ കാണിച്ച് കുടുംബം ആരോഗ്യമന്ത്രിക്കും പരാതി നൽകിയിയിട്ടുണ്ട്. ചികിത്സാ പിഴവുണ്ടായെന്ന പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.എന്നാൽ, വിഷയത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല.

Exit mobile version