അയല്‍വാസിയുടെ കാല്‍ തല്ലി ഒടിക്കാന്‍ 30,000 രൂപയ്ക്ക് ക്വട്ടേഷന്‍: തൊടുപുഴയിലെ അമ്മയും മകളും ഒളിവില്‍

തൊടുപുഴ: പ്രഭാത സവാരിയ്ക്കിറങ്ങിയ 44കാരനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ വഴിത്തിരിവ്. അയല്‍വാസിയുടെ കാല്‍ തല്ലി ഒടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് അമ്മയും മകളുമാണെന്ന് പോലീസ് കണ്ടെത്തി. തൊടുപുഴ ഇഞ്ചിയാനിയിലാണ് പ്രഭാതസവാരിക്കിടെ 44കാരനെ മുളകുപൊടി എറിഞ്ഞ് ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്.

തൊടുപുഴ ഇഞ്ചിയാനിയിലെ മില്‍ഖ (41), അനീറ്റ (20) എന്നിവരാണ് അയല്‍വാസിയും ബന്ധുവുമായ ഓമനക്കുട്ടന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ ഓമനക്കുട്ടനെ ബൈക്കിലെത്തിയ രണ്ടുപേര്‍ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേരെ പിടികൂടി.

തൊടുപുഴ ഡിവൈഎസ്പി ബാബുവിന് മുന്നില്‍ പരാതി എത്തി. ഓമനക്കുട്ടനുമായി ശത്രുതയുണ്ടായിരുന്നവരുടെ വിവരം പോലീസ് ശേഖരിച്ചു. ആദ്യം തന്നെ ഓമനക്കുട്ടന്‍ സംശയം പ്രകടിപ്പിച്ചത് മില്‍ഖയെയും അനീറ്റയെയുമായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇരുവരും ഒളിവില്‍ പോയി. ഇതറിഞ്ഞ പോലീസ് ഇവരുടെ ഫോണ്‍ റെക്കോര്‍ഡ് ശേഖരിച്ചു.

ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെട്ടിരുന്നതായി ഇതിലൂടെ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ചേരാനല്ലൂരിലെ ഗുണ്ടകളായ സന്ദീപിലേക്കും സുഹൃത്തിലേക്കും പോലീസിന്റെ അന്വേഷണമെത്തി. ചേരാനെല്ലൂര്‍ പോലീസിന്റെ
സഹായത്തോടെ ഇരുവരെയും പിടികൂടി. താമസിച്ചിരുന്ന ലോഡ്ജിന്റെ വാതില്‍ ചവിട്ടിത്തുറന്നാണ് പിടികൂടിയത്.

Read Also: പാലക്കാട് അജ്ഞാത സംഘത്തിന്റെ ആക്രമണം; സഹോദരന്മാരുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു

മില്‍ഖയും അനീറ്റയും 30,000 രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇവര്‍ സമ്മതിച്ചു. 50,000 ആവശ്യപ്പെട്ടെങ്കിലും 30,000ല്‍ ഒതുക്കിയെന്നാണ് സന്ദീപിന്റെ മൊഴി. മില്‍ഖയും ഓമനക്കുട്ടനും തമ്മില്‍ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ പതിവായിരുന്നു. പലപ്പോഴും പോലീസ് സ്റ്റേഷനില്‍ പരാതിയും എത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായിരുന്നു മില്‍ഖയുടെ ക്വട്ടേഷന്‍ നല്‍കല്‍. മില്‍ഖയുടെ നാലാം ഭര്‍ത്താവ് റെജിയുടെ സുഹൃത്താണ് അറസ്റ്റിലായ സന്ദീപ്. ഒളിവിലുള്ള മില്‍ഖയ്ക്കും അനീറ്റക്കുമായി തെരച്ചില്‍ തുടരുകയാണ്.

Exit mobile version