പെരുമ്പാടി ചുരത്തില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കഷ്ണങ്ങളാക്കിയ നിലയില്‍: രണ്ടാഴ്ചത്തെ പഴക്കം

കണ്ണൂര്‍: തലശേരി-കുടക് അന്തര്‍ സംസ്ഥാന പാതയില്‍ സ്യൂട്ട് കേസില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 18-19 വയസ്സുള്ള യുവതിയുടെതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മടക്കിക്കൂട്ടി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ട്. മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്.

കണ്ണൂരില്‍ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയിലാണു മാക്കൂട്ടം ചുരം. കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍ നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണ് മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു. നാലു കഷ്ണങ്ങളായി മുറിച്ച നിലയിലാണ് ബാഗിനുള്ളില്‍ കണ്ടെത്തിയത്.

ചുരത്തിനു സമീപമുള്ള കുഴിയില്‍ ബ്രീഫ് കേസ് ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ വിരാജ്പേട്ട താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നു കര്‍ണാടക പോലീസ് അറിയിച്ചു. പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന ചുരിദാര്‍ സൂചനയായി കണക്കാക്കിയാണ് അന്വേഷണം.

Exit mobile version