മണിമല വാഹനാപകടം: മരണപ്പെട്ട യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി; കുടുംബത്തിന് എല്ലാവിധ സഹായവും പിന്തുണയും നല്‍കും

കോട്ടയം: മകന്‍ പ്രതിയായ മണിമല വാഹനാപകടത്തില്‍ മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി എംപി. വൈകിട്ട് അഞ്ചരയോടെയാണ് ജോസ് കെ മാണി മണിമലയിലെ ജിന്‍സിന്റെയും ജീസിന്റെയും വീട്ടില്‍ ആശ്വാസവാക്കുമായി എത്തിയത്. അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചാണ് ജോസ് കെ മാണി മടങ്ങിയത്. കുടുംബത്തിന് എല്ലാവിധ പിന്തുണയും ജോസ് കെ മാണി അറിയിച്ചിട്ടുണ്ട്.

മകന്‍ സഞ്ചരിച്ച കാര്‍ ഇത്തരത്തില്‍ അപകടം ഉണ്ടാക്കിയിട്ടും ജോസ് കെ മാണി ഇതുവരെ ആ കുടുംബത്തെ ബന്ധപ്പെട്ടിരുന്നില്ല. ഇത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അതിനിടെയാണ് പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം വീട്ടിലെത്തിയത്. കുടുംബത്തിന് എല്ലാവിധ പിന്തുണയും എംപി വാഗ്ദാനം ചെയ്തു.

ജോസ് കെ മാണിയുടെ മകനോട് വിദ്വേഷമൊന്നുമില്ലെന്ന്, മണിമല അപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ പിതാവ് ജോളി നേരത്തെ പറഞ്ഞിരുന്നു. എംപിയുടെ മകനോട് മനസില്‍ വിദ്വേഷമൊന്നുമില്ല, പക്ഷേ തന്റെ കുടുംബത്തിന് നീതി നിഷേധിക്കരുതെന്ന് ജോളി ആവശ്യപ്പെട്ടു. മരിച്ച ജിസിന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നോട്ടുളള ജീവിതത്തിന് ജോലി നല്‍കണം. അപകട ശേഷം ജോസ് കെ മാണിയുടെ വീട്ടില്‍ നിന്ന് ആരും ഇതുവരെ വന്നിട്ടില്ലെന്നും ജോളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കുടുംബത്തിന്റെ തീരുമാനം. നീതി തേടി ഏതറ്റം വരെയും പോകുമെന്ന് പിതാവ് ജോളിച്ചന്‍ പറയുന്നു. അമിത വേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കെഎം മാണി ജൂനിയറിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.

മണിമല സ്വദേശികളായ ജിന്‍സ്, ജിസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മനപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് പോലീസ് കുഞ്ഞുമാണിയ്ക്കെതിരെ കേസെടുത്തത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. അന്നേ ദിവസം ശക്തമായ മഴയുണ്ടായിരുന്നു. കുഞ്ഞുമാണി ഓടിച്ചിരുന്ന ഇന്നോവ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യവേ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം കറങ്ങുകയും കാറിന് പിന്നില്‍ സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിയ്ക്കുകയുമായിരുന്നു.

Exit mobile version