പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവം: വിനീഷയ്ക്ക് പിന്നാലെ കുഞ്ഞും പോയി

പാലക്കാട്: പാലക്കാട് ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരണത്തിന് കീഴടങ്ങി. കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഒരാഴ്ച പ്രായമുള്ള ആണ്‍കുഞ്ഞ് ശനിയാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ശനിയാഴ്ച വൈകീട്ട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

അകത്തേത്തറ ധോണി പപ്പാടി വൃന്ദാവന്‍ ശ്രീവത്സത്തില്‍ വത്സന്‍-വിജി ദമ്പതിമാരുടെ മകള്‍ വിനിഷ (30) കഴിഞ്ഞ 11-ന് ആണ് മരിച്ചത്. ചാലക്കുടി സ്വദേശി സിജിലിന്റെ ഭാര്യയാണ് വിനിഷ. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് പിന്നിലെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രസവം കഴിഞ്ഞ ഉടനെ വിനിഷയുടെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്രസവം നടന്ന ആശുപത്രിയില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Exit mobile version