വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ഹോസ്റ്റല്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍

ബംഗളൂരു: വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. കര്‍ണ്ണാടകയിലെ ചിക്ബല്ലാപൂരിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചത്. ചൊവ്വാഴ്ച വയറുവേദനയെ തുടര്‍ന്ന് ബഗേപ്പള്ളി ജില്ലാ ആശുപത്രിയിലെത്തിയ 14കാരിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഡോക്ടര്‍മാര്‍ പറയുമ്പോഴാണ് സ്‌കൂള്‍ അധികൃതരും വീട്ടുകാരുമടക്കം പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന വിവരം അറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റല്‍ വാര്‍ഡന്‍ നിവേദിതയെ അധികൃതര്‍ സസ്‌പെന്റ് ചെയ്തു.

പെണ്‍കുട്ടിയിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെന്നും കുട്ടികളെ നിരീക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ആരോപിച്ചാണ് വാര്‍ഡനെ അധികൃതര്‍ സസ്‌പെന്റ് ചെയ്തത്. ചിക്ബല്ലാപൂരിലെ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇത്രയും കാലം കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വാര്‍ഡനും കുട്ടിയുടെ വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നത് അത്ഭുതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വയറുവേദനയെ തുടര്‍ന്നാണ് ഒമ്പതാംക്ലാസ് വിദ്യത്ഥിയായ പെണ്‍കുട്ടി തന്റെ അമ്മയോടൊപ്പം ബഗേപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. വയറുവേദനയ്ക്കുള്ള കുത്തിവെപ്പെടുത്ത് അമ്മയും പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങിയെങ്കിലും അല്‍പനേരത്തിനു ശേഷം കലശലായ വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ തിരിച്ച് വീണ്ടും ആശുപത്രിയിലെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് ആശുപത്രി അധികൃതര്‍ തിരിച്ചറിയുന്നത്. ഇതോടെ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് 14 കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഏകദേശം ഒരു വര്‍ഷം മുന്‍പ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ചേര്‍ന്നതെന്ന് പോലീസ് പറയുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ഹോസ്റ്റല്‍ ഹാജര്‍ കൃത്യമല്ലെന്ന് പോലീസ് കണ്ടെത്തി. കൂടാതെ പെണ്‍കുട്ടി സ്ഥിരമായി ഒരു ബന്ധുവിനെ കാണാറുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു മെഡിക്കല്‍ ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ ഗര്‍ഭ വിവരം അന്നും ശ്രദ്ധിക്കപ്പെട്ടില്ല.

അതേസമയം പെണ്‍കുട്ടിക്ക് പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് പേരും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആണ്‍കുട്ടി ടിസി വാങ്ങി ബാംഗ്ലൂരിലേക്ക് മാറി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബഗേപ്പള്ളി െേപാലീസ് പോക്‌സോ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Exit mobile version