ജാതിപ്പേരു വിളിച്ചു, വസ്ത്രം കീറി അപമാനിക്കാന്‍ ശ്രമിച്ചു; വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയോട് സഹപ്രവര്‍ത്തകന്റെ ക്രൂരത

അടിമാലി ഇരുമ്പുപാലം ഗവ. എല്‍പി സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സി.എം.ഷമീമിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്ന് പട്ടികജാതി/വര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു.

rape

അടിമാലി: വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ സര്‍ക്കാര്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയെ സഹപ്രവര്‍ത്തകന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി. അധ്യാപികജോലി ചെയ്യുന്ന അതേ സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ജാതിപ്പേരു വിളിച്ചെന്നും വസ്ത്രം കീറി അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.

അടിമാലി ഇരുമ്പുപാലം ഗവ. എല്‍പി സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സി.എം.ഷമീമിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്ന് പട്ടികജാതി/വര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. അധ്യാപകന്‍ ഇപ്പോള്‍ ഒളിവിലാണ്.

കഴിഞ്ഞ മാസം 15നാണു കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസിനിടെ വിദ്യാര്‍ത്ഥികള്‍ കണ്ടുനില്‍ക്കെ, തന്നെ വിളിച്ചിറക്കി ജാതിപ്പേരു വിളിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചുരിദാറിനുമേല്‍ ധരിച്ചിരുന്ന ഷാള്‍ വലിച്ചൂരാന്‍ ശ്രമിച്ചെന്നുമാണു യുവതിയുടെ പരാതി. പ്രതി അടിക്കാന്‍ ശ്രമിച്ചെന്നും ഷാള്‍ വലിച്ചപ്പോള്‍ ചുരിദാര്‍ കീറിപ്പോയെന്നും പരാതിയിലുണ്ട്. തൊഴിലിടത്തെ വൈരാഗ്യമാണ് അവഹേളനത്തിനു കാരണമെന്നാണ് യുവതി പറയുന്നത്.

അതേസമയം, പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അടുത്ത മാസം മുതല്‍ സ്‌കൂളിനു മുന്‍പില്‍ നിരാഹാര സമരം നടത്തുമെന്ന് അധ്യാപികയും കുടുംബാംഗങ്ങളും അറിയിച്ചു. അന്വേഷണം നടന്നുവരികയാണെന്നു ഡിവൈഎസ്പി ബിനു ശ്രീധര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അധ്യാപിക കുറ്റപ്പെടുത്തി.

Exit mobile version