ബ്രഹ്‌മപുരത്തെ ആദ്യത്തെ മഴ സൂക്ഷിക്കണം: ഡയോക്‌സിന്റെ അളവ് അന്തരീക്ഷത്തില്‍ കൂടുതല്‍; മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്

കൊച്ചി: ബ്രഹ്‌മപുരത്തെ പുകയണഞ്ഞാലും കൊച്ചി നിവാസികള്‍ ഇനി ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ മുന്നറിയിപ്പ്. ബ്രഹ്‌മപുരത്തെ തീയടങ്ങിയ ശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നും ചീഫ് എഞ്ചിനീയര്‍ പി കെ ബാബുരാജന്‍ പറഞ്ഞു.

വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്‌സിന്‍ പോലുളള വിഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ നിലയില്‍ വിഷവാതകം സാന്നിധ്യം ഉണ്ടായിരുന്നതായി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വിശദമാക്കി. വായുനില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പികെ ബാബുരാജന്‍ വ്യക്തമാക്കി.

വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ മേഖലകളിലുളളവര്‍ ശ്രദ്ധിക്കണം, ഡയോക്‌സിന്‍ പോലുളളവ നശിക്കില്ല, വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും. ഇത് മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. ഇവ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കും, പ്രത്യുല്‍പാദന ശേഷി ഇല്ലാതാക്കും കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഡയോക്‌സിന്‍ അളവ് കൂടിയ അളവിലെന്ന് രണ്ടുവര്‍ഷം മുന്‍പ് തന്നെ കണ്ടെത്തിയിരുന്നു.

തീപിടുത്തത്തിനുശേഷമുളള ആദ്യ മഴയില്‍ അന്തരീക്ഷത്തിലുളള ഡയോക്‌സിന്‍ അടക്കമുളളവ മഴവെളളത്തിനൊപ്പം കുടിവെളള സ്രോതസുകളില്‍ എത്താന്‍ സാധ്യത ഏറെയാണ്. ബ്രഹ്‌മപുരം പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുണ്ടായിരുന്നില്ല. നിയമവിരുദ്ധമായാണ് ഇവിടം പ്രവര്‍ത്തിച്ചിരുന്നുന്നത്.

മാലിന്യ സംസ്‌കാരണ പ്ലാന്റെന്ന് ബ്രഹ്‌മപുരത്തെ വിളിക്കാനാകില്ല. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കിയ മുന്നറിയിപ്പുകള്‍ കോര്‍പറേഷന്‍ പല തവണ അവഗണിച്ചു. ഈ നിലയിലാണെങ്കില്‍ ബ്രഹ്‌മപുരത്ത് ഇനിയും തീപിടിക്കാന്‍ സാധ്യതയെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വ്യക്തമാക്കി.

Exit mobile version