മകളെ അടുത്ത വീട്ടിലാക്കി മരണവീട്ടിലേക്ക് പോയി; തിരിച്ചെത്തിയ മാതാപിതാക്കൾ കണ്ടത് തൂങ്ങി മരിച്ച നിലയിൽ ഒമ്പതാംക്ലാസുകാരി; ദുരൂഹത

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ഈ സമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. വെണ്ണിയൂർ സ്വദേശികളായ സരേഷ് കുമാർ-പ്രമീള ദമ്പതികളുടെ മകൾ അലന്യ (15)യെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സരേഷും, പ്രമീളയും ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു. ഈ സമയത്താണ് സംഭവം നടന്നത്. മകളെ അയൽവാസിയുടെ വീട്ടിലാക്കിയാണ് സരേഷും, പ്രമീളയും ബന്ധുവീട്ടിൽ പോയത്.

ഇരുവരും തിരിച്ചെത്തിയപ്പോഴാണ് മകളുടെ മരണ വിവരം അറിയുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പെൺകുട്ടി വീട്ടിൽ നിന്നും ഭക്ഷണം എടുത്തിട്ട് വരാമെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരികെ പോയിരുന്നു എന്നാണ് അയൽവാസി പറയുന്നത്.

കുട്ടി കുറെ നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അയൽവാസി ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

also read- സുബിയ്ക്ക് കരള്‍ നല്‍കാന്‍ കസിന്‍ തയ്യാറായിരുന്നു: നടപടികള്‍ എല്ലാം പൂര്‍ത്തിയായിരുന്നു; ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട്

സരേഷിന്റെ വീട് ഷീറ്റിട്ട് നിർമ്മിച്ചതാണ്. ഈ വീടിന്റെ ഇരുമ്പ് കമ്പിയിൽ ഷാളുകൊണ്ട് കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാൽ മുട്ടുകൾ നിലത്ത് തട്ടിയ നിലയിലായിരുന്നു.

മരിക്കുന്നതിന് മുൻപ് വരെ അലന്യ സന്തോഷവതിയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇക്കാരണത്താലാണ് മരണത്തിൽ ദുരൂഹത ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version