തിരുവനന്തപുരം: കൃഷി രീതി പഠിക്കാനായി ഇസ്രയേലിലേക്ക് പോയ കർഷക സംഗത്തിൽ നിന്നും കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യന്റെ വീസ റദ്ദാക്കും. ഇയാളുടെ വീസ റദ്ദാക്കണമെന്നു കാണിച്ച് സംസ്ഥാന സർക്കാർ ഇസ്രയേലിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെടും.
ഇനിയും മാസങ്ങള് കാലാവധിയുള്ള വീസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന സർക്കാർ ഇസ്രയേലിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽനിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ 17ന് രാത്രിയിലാണ് കാണാതായത്. യാത്രയുടെ തുടക്കം മുതൽ ബിജു സംഘാംഗങ്ങളോട് അകലം പാലിച്ചിരുന്നു. ആസൂത്രിതമായി ബിജു മുങ്ങിയെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് ബിജുവിനെ കാണാതായത് തിരിച്ചറിഞ്ഞപ്പോൾ തന്നെ എംബസിയെ വിവരം അറിയിച്ചിരുന്നു. തിരച്ചിൽ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേൽ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്.
പിന്നീട് ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി. കഴിഞ്ഞ ഡിസംബർ 20ന് ആണ് പായം കൃഷി ഭവനിൽ ബിജുവിന്റെ അപേക്ഷ ഓൺലൈനായി ലഭിച്ചത്. പായം കൃഷി ഓഫിസറുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തിയാണ് ബിജുവിനെ കർഷക സംഘത്തിലേക്ക് തിരഞ്ഞെടുത്തത്.