അപരിചിതയായ യുവതിയ്ക്ക് വൃക്ക ദാനം ചെയ്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി: മണികണ്ഠന്റെ കാരുണ്യത്തില്‍ രണ്ടുമക്കളുടെ അമ്മയ്ക്ക് രണ്ടാം ജന്മം

കല്‍പറ്റ: ഇരു വൃക്കകളും തകരാറിലായ അപരിചിതയായ യുവതിയ്ക്ക് വൃക്ക ദാനം ചെയ്ത് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി 34 കാരന്‍. വയനാട് ചീയമ്പം പള്ളിപ്പടിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനാണ് മാതൃകയായിരിക്കുന്നത്.

കോഴിക്കോട് പയ്യോളി സ്വദേശിനിയായ 37കാരിക്കാണ് മണികണ്ഠന്റെ കാരുണ്യത്തില്‍ രണ്ടാം ജന്മം ലഭിച്ചത്. ‘ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ… മനസ്സുണ്ടെങ്കില്‍ എന്തും ചെയ്യാനാകും”- ഇതേക്കുറിച്ച് മണികണ്ഠന് പറയാനുള്ളത് ഇത്രമാത്രം. ഫെബ്രുവരി നാലിനാണ് യുവതിക്ക് വൃക്ക നല്‍കിയത്.

ഇരു വൃക്കകളും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ രണ്ടുമക്കളുടെ അമ്മ കൂടിയായ യുവതിയാണ് മണികണ്ഠന്റെ മഹാമനസ്‌കതയില്‍ ജീവിത തിരിച്ചുകിട്ടുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

2014ല്‍ ഡിവൈഎഫ്ഐ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ മണികണ്ഠന്‍ നല്‍കിയ അവയവദാന സമ്മതപത്രമാണ് ഇവര്‍ക്ക് വൃക്ക ലഭിക്കാന്‍ ഇടയാക്കിയത്. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് മാസം മുമ്പാണ് വൃക്ക ദാനം ചെയ്യാന്‍ സമ്മതമാണോയെന്ന അന്വേഷണമെത്തിയത്. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ മണികണ്ഠന്‍ സമ്മതം അറിയിച്ചു. പരിശോധനയില്‍ വൃക്ക യോജിച്ചതാണെന്ന് സ്ഥിരീകരിച്ചു.

പിന്നീട് അച്ഛനും അമ്മയുമായും സംസാരിച്ചു. ആദ്യം എതിര്‍ത്തെങ്കിലും വൃക്ക ദാനം ചെയ്തവരുടെ വീഡിയോ ഉള്‍പ്പെടെ കാണിച്ച് കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി. ഇരുവരും മനസ്സുമാറ്റിയതോടെ വൃക്ക നല്‍കാനുള്ള നിയമ നടപടികളായി.

ആശുപത്രി അധികൃതരുടെ നിര്‍ദേശം അനുസരിച്ച് മൂന്ന് മാസമായി ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലായിരുന്നു. രോഗങ്ങള്‍ വരാതെ ശ്രദ്ധിച്ചു. ശീലങ്ങളും ഭക്ഷണവും ക്രമീകരിച്ചു. മാര്‍ച്ച് 30നായിരുന്നു ശസ്ത്രക്രിയ തീരുമാനിച്ചത്. യുവതിയുടെ ആരോഗ്യനില മോശമായതോടെ നേരത്തെയാക്കി.

റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കടകളില്‍ വില്‍ക്കുന്ന തൊഴിലാളിയാണ് മണികണ്ഠന്‍. പുല്‍പ്പള്ളി ചീയമ്പം മാധവമംഗലത്ത് രാജേന്ദ്രന്‍- മഹേശ്വരി ദമ്പതികളുടെ മകനാണഅ. ഡിവൈഎഫ്ഐ ഇരുളം മേഖലാ സെക്രട്ടറിയുമാണ്. ശസ്ത്രക്രിയക്കുശേഷം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

Exit mobile version