ഉമ്മന്‍ ചാണ്ടിയ്ക്ക് വിദഗ്ദ ചികിത്സ: ബംഗളൂരുവിലേക്ക് നാളെ കൊണ്ട് പോകും; ചിലവ് കോണ്‍ഗ്രസ് വഹിക്കും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിദഗ്ദ ചികിത്സക്കായി നാളെ ബംഗളൂരുവിലേക്ക് കൊണ്ട് പോകും. എഐസിസി ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചു.

നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ന്യൂമോണിയ ഭേദമായി. ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ നിര്‍ദേശ പ്രകാരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സന്ദര്‍ശിച്ചിരുന്നു.

ചികിത്സയുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജ രേഖ ഉണ്ടാക്കിയതായി മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. കുടുംബം ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്നുള്ള വ്യാജ വാര്‍ത്തകളാണ് പുറത്തുവരുന്നത്. പല കാര്യങ്ങളും വ്യാജമാണ്. എന്തിനാണ് തങ്ങളുടെ കുടുംബത്തോട് ക്രൂരത എന്ന് അറിയില്ല. ഇത്തരം സമീപനം ശരിയല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

2015 മുതല്‍ തുടങ്ങിയതാണ് ഈ വ്യാജ പ്രചരണം. ഇപ്പോള്‍ ഇതിന്റെ ഭാഗമായി പുതുപ്പള്ളിയില്‍ നിന്നടക്കം ആളുകള്‍ എത്തി. ചികിത്സയുടെ എല്ലാ വിവരങ്ങളും കയ്യിലുണ്ട്. അത് ഞാന്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്, ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ പിന്തുണ ഉണ്ട് എന്നതില്‍ സന്തോഷമുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചികിത്സക്കായി ജര്‍മ്മനിയില്‍ പോയതും പാര്‍ട്ടിയുടെ സഹായത്തോടെയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പലകാര്യങ്ങളും പറയാനുണ്ട്. സമയമാവുമ്പോള്‍ പറയും. കൂടാതെ ഉമ്മന്‍ ചാണ്ടി തന്നെയാണ് ചികിത്സ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version