പുലി ചത്തത് ക്യാപ്ചര്‍ മയോപ്പതി കാരണം: കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയ്ക്ക് ഹൃദയാഘാതം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പുലി ചത്തത് ക്യാപ്ചര്‍ മയോപ്പതി കാരണമുണ്ടായ ഹൃദയാഘാതവും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമൂലവുമാണെന്നാണ് ഡോ.അരുണ്‍ സക്കറിയ അറിയിച്ചു.

പുലര്‍ച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടില്‍ കുടുങ്ങിയത്. കോഴിക്കൂടിന്റെ നെറ്റില്‍ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം നില്‍ക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും മറ്റും എത്തി. തീരെ സുരക്ഷിതമല്ലാത്ത കൂട്ടില്‍ നിന്ന് പുലി ചാടാതിരിക്കാന്‍ ചുറ്റും വല കെട്ടി സുരക്ഷ ഒരുക്കി. മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു തീരുമാനം.

ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഏഴേ കാലോടെ പുലി ചത്തത്. പുലിയുടെ ശവശരീരം മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസിലേക്ക് മാറ്റിയതിനു ശേഷമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്.

കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തില്‍ ജനങ്ങളുടെ ഭാഗത്ത് നിസഹകരണം ഉണ്ടായെന്ന വിമര്‍ശനവുമായി വനംമന്ത്രി എകെ ശശീന്ദ്രന്‍ രംഗത്തെത്തി. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും വനം വകുപ്പ് എടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനം പൂര്‍ണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്.

ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. മണ്ണാര്‍ക്കാട് ചിലര്‍ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളില്‍ വനപാലകര്‍ നല്‍കുന്ന നിര്‍ദ്ദേശം നാട്ടുകാര്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു

Exit mobile version