വളര്‍ത്തുനായയെ കൊന്ന പുലിയെ കൊലപ്പെടുത്തി: സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍

ബംഗളൂരു: വളര്‍ത്തുനായയെ കൊന്ന പുലിയെ കൊലപ്പെടുത്തിയ കേസില്‍ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍. കര്‍ണാടകയിലെ ബന്ദിപ്പൂരിനു സമീപം കൂറ്റനൂര്‍ ഗ്രാമത്തിലാണ് സംഭവം. രമേശ് എന്നയാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വിലുള്ള പുലിയെ കൊന്നതിനാണ് നടപടി. ഒരു കൃഷിയിടത്തിലെ സെക്യൂരിറ്റി ഗാര്‍ഡാണ് രമേശ്. ഇയാളുടെ വളര്‍ത്തുനായയെ പുലി കടിച്ചുകൊന്നിരുന്നു. ഇതിന്റെ പ്രതികാരത്തിലായിരുന്നു കൊലപാതകം. പുലി വീണ്ടും വരുമെന്ന് കണക്കുകൂട്ടി രമേശ് നായയുടെ മൃതദേഹത്തില്‍ കീടനാശിനി തളിച്ചു. കരുതിയതുപോലെ പുലി എത്തി മൃതദേഹം ഭക്ഷിക്കുകയും കൊല്ലപ്പെടുകയും ചെയ്തു.

തുടര്‍ന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പുലി കൊല്ലപ്പെട്ടത് വിഷം ഉള്ളില്‍ ചെന്നാണ് എന്ന് മനസിലാക്കി. ഇതിനു പിന്നാലെ സംശയത്തിന്റെ പേരില്‍ രമേശിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ രമേശ് കുറ്റം സമ്മതിക്കുകയും ചെയ്തു.

Exit mobile version