കൊച്ചിയില്‍ കമ്പി ഇല്ലാതെ കാന നിര്‍മ്മാണം; ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദ്ദനം, നാട്ടുകാര്‍ കൂടി പണി നിര്‍ത്തി

കുദ്രോളി എന്ന കമ്പനിയിലെ സൂപ്പര്‍വൈസര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. 'കാനയിലേക്ക് പിടിച്ചു തള്ളി'യെന്നാണ് ഇയാളുടെ പരാതിയില്‍ പറയുന്നത്.

കൊച്ചി: മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി കമ്പി ഇല്ലാതെ കാന നിര്‍മ്മിക്കുന്നത് ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. പാലാരിവട്ടം സ്വദേശി കുര്യനാണ് മര്‍ദ്ദനം ഏറ്റത്. കരാര്‍ കമ്പനി സൂപ്പര്‍വൈസര്‍ മര്‍ദിച്ചു എന്നാണ് പരാതി.

കുദ്രോളി എന്ന കമ്പനിയിലെ സൂപ്പര്‍വൈസര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ‘കാനയിലേക്ക് പിടിച്ചു തള്ളി’യെന്നാണ് ഇയാളുടെ പരാതിയില്‍ പറയുന്നത്. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പോലീസില്‍ ആണ് കുര്യന്‍ പരാതി നല്‍കിയിരിക്കുന്നത്. നാട്ടുകാര്‍ കൂടിയതിനെ തുടര്‍ന്ന് കാന നിര്‍മ്മാണം നിര്‍ത്തി.

അതേസമയം, കൊല്ലം ആര്യങ്കാവില്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടിയ സംഭവത്തില്‍ പാല്‍ സൂക്ഷിച്ചിരുന്ന ടാങ്കര്‍ പൊട്ടിത്തെറിച്ചു. ടാങ്കറിന്റെ ആദ്യത്തെ കമ്പാര്‍ട്ട്മെന്റാണ് പൊട്ടിത്തെറിച്ചത്. കമ്പാര്‍ട്ട്‌മെന്റില്‍ പ്രഷര്‍ നിറഞ്ഞതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന.

കഴിഞ്ഞ 6 ദിവസമായി 15300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി തെന്മല സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്താനായില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്.

ജനുവരി 11നാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്.

Exit mobile version