വീണ്ടും ഭക്ഷ്യ വിഷബാധ: ഷവര്‍മ്മ കഴിച്ച ഇടുക്കിയിലെ മൂന്നംഗം കുടുംബം ആശുപത്രിയില്‍

ഇടുക്കി: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമല്‍ റസ്റ്റോ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും വയോധികക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയുമുണ്ടായതിനെ തുടര്‍ന്ന് മൂന്ന് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മൂവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.

നെടുങ്കണ്ടം ക്യാമല്‍ റസ്റ്റോ എന്ന സ്ഥാപനത്തില്‍ നിന്നാണ് ഷവര്‍മ വാങ്ങിയതെന്നാണ് കുടുംബം പറയുന്നത്. ഇവരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ പരിസരം വൃത്തി ഹീനമെന്ന് കണ്ടെത്തി. ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി.

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് ഒരാഴ്ചക്കിടെ രണ്ട് പേരാണ് മരിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍തുടരുന്നതിനിടെയാണ് കാസര്‍കോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി എന്ന പത്തൊന്‍പതുകാരിയുടെ ദാരുണ മരണം.

കഴിഞ്ഞ ഡിസംബര്‍ 31 നാണ് അഞ്ജുശ്രീ പാര്‍വതിയും സുഹൃത്തുക്കളും റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. ചിക്കന്‍ മന്തി, ചിക്കന്‍ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓര്‍ഡര്‍ നല്‍കിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version