എല്ലു മുറിയെ പണിയെടുത്ത്, കണ്ണുനിറയെ ദര്‍ശനം! കൂലിപ്പണി ചെയ്ത് സമ്പാദിക്കുന്ന പണം കൊണ്ട് ക്ഷേത്രങ്ങളിലേക്ക് യാത്ര ചെയ്ത് ഈ ദമ്പതികള്‍; വ്യത്യസ്തം

പാഞ്ഞാള്‍: ദൈവ ദര്‍ശനത്തിനായി ഈ പ്രായത്തിലും മറ്റാരേയും ആശ്രയിക്കാതെ സ്വയം പണം കണ്ടെത്തി ക്ഷേത്ര ദര്‍ശനം നടത്തി വ്യത്യസ്തരാവുകയാണ് ഈ വയോദമ്പതികള്‍. കൂലിപ്പണി ചെയ്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് സമ്പാദിക്കുന്ന പണം കൊണ്ടാണ് ഇവര്‍ ഇരുചക്ര വാഹനത്തില്‍ കിലോമീറ്ററുകള്‍ താണ്ടി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്.

പാഞ്ഞാള്‍ ശ്രീപുഷ്‌ക്കരംവെള്ളാണ്ടത്ത് ബാലസുബ്രഹ്‌മണ്യന്‍ (68) ഭാര്യ ഇന്ദിര (58) എന്നിവരാണ് കേരളത്തിന് അകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളിലേക്ക് യാത്ര നടത്തുന്നത്.

സ്വരൂപിക്കുന്ന പണം അയ്യായിരം രൂപയോളം ആയാല്‍ യാത്ര തുടങ്ങുന്നതാണ് പതിവ്. 2015 ല്‍ അന്നുണ്ടായിരുന്ന മോപ്പഡിലാണ് ആദ്യമായി ഇവരുടെ യാത്ര. അന്ന് പഴനിയിലേക്കാണ് പോയത്. പിന്നീട് കോവിഡിനു ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് വീണ്ടും യാത്ര ആരംഭിച്ചത്.

അന്ന് മധുര, രാമേശ്വരം, തൃപൈകുണ്ടം, ധനുഷ്‌കോടി, പഴനി തുടങ്ങിയ തമിഴ് നാട്ടിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാണ് മടങ്ങിയത്.

ALSO READ- എന്നും നേരം വൈകി എത്തുന്നത് പതിവാക്കി പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍; ഗേറ്റ് പൂട്ടി വൈകി എത്തിയവരെ പുറത്ത് നിര്‍ത്തി ജനപ്രതിനിധി; കൈയ്യടിച്ച് ജനങ്ങള്‍

ഇത്തവണത്തെ യാത്ര ഇക്കഴിഞ്ഞ 8ന് പുലര്‍ച്ചെ 3.15 നാണ് ആരംഭിച്ചത്. അമ്പലപ്പുഴ, മണ്ണാറശാല, ഹരിപ്പാട് അമ്പലം, തൃച്ചന്തൂര്‍, കന്യാകുമാരി, പദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍, കൊട്ടാരക്കര, പന്തളം കൊട്ടാരം, ഏറ്റുമാനൂര്‍, ചെങ്കല്‍ മഹാദേവ ക്ഷേത്രം, ആഴിമല തുടങ്ങിയ ഇരുപതോളം ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാണ് ഇവര്‍ തിരിച്ചെത്തിയത്. പതിനൊന്നിനു വൈകിട്ട് 7ന് വീട്ടില്‍ മടങ്ങിയെത്തുകയായിരുന്നു.


യാത്രയ്ക്കിടയില്‍ ചെലവ് ചിരുക്കാനായി ഭക്ഷണവും, താമസവും ക്ഷേത്രങ്ങളിലാക്കും. മിച്ചംപിടിച്ച് ഉണ്ടാക്കുന്ന പണം കൊണ്ട് മൂകാംബികയിലേക്ക് പോകാനാണ് ഇനി ഇവരുടെ ആഗ്രഹം.

Exit mobile version