ഇടതുകയ്യില്‍ ആറുമാസക്കാരി ദുലിയ, വലതുമുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് ആതിര; വനിതാമതിലിന്റെ ആവേശമായി മാറിയ അമ്മസഖാവ്

മഞ്ചേരി എന്‍എസ്എസ് കോളേജ് വരാന്തയിലൂടെ കോരിത്തരിപ്പിക്കുന്ന മുദ്രാവാദ്യം വിളിച്ച് എസ്എഫ്‌ഐയെ മുന്നില്‍ നിന്നും നയിച്ചവള്‍

മലപ്പുറം: ഇടതുകയ്യില്‍ ആറുമാസമായ കുഞ്ഞ്, വലതുമുഷ്ടി ചുരുട്ടി തൊണ്ടപൊട്ടുമാറുറക്കെ ഇന്‍ക്വിലാബ് വിളിച്ച് ചരിത്ര മതിലിലെ ആവേശ കാഴ്ചയായിരിക്കുകയാണ് സഖാവ് ആതിര. വനിതാ മതിലിന്റെ വിജയത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന സ്ത്രീകളുടെ പ്രകടനത്തില്‍ മുഷ്ടി ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുന്ന ആതിരയുടെയും കുഞ്ഞിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ചരിത്രം രചിച്ച വനിതാ മതിലിന്റെ ആ ഫോട്ടോയിലെ തീപ്പൊരി അമ്മ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ആതിരയാണ്. മഞ്ചേരി എന്‍എസ്എസ് കോളേജ് വരാന്തയിലൂടെ കോരിത്തരിപ്പിക്കുന്ന മുദ്രാവാദ്യം വിളിച്ച് എസ്എഫ്‌ഐയെ മുന്നില്‍ നിന്നും നയിച്ചവള്‍, വനിതാമതിലിലെ ആവേശമായി മാറിയത്. ആറുമാസക്കാരി ഇയ്യയെന്ന ദുലിയ മല്‍ഹാറും അമ്മക്കൊപ്പം ചരിത്രമതിലിന്റെ മുഖമായി മാറിയിരിക്കുകയാണ്. ഡിവൈഎഫ്‌ഐ കൂട്ടിലങ്ങാടി മേഖലാ സെക്രട്ടറി ജിജി മോഹന്റെ ഭാര്യയാണ് ആതിര.


”ആര് പറഞ്ഞു തോറ്റെന്ന്, വരൂ ഇതാ കണ്ടോളു, കേരളത്തിന്‍ തെരുവോരത്ത, ഞങ്ങള്‍ തീര്‍ത്തൊരു പെണ്‍മതില്‍, ഇന്‍ക്വുലാബ് സിന്ദാബാദ്, ജനുവരി ഒന്ന് സിന്ദാബാദ്, വനിതാ മതിലില്‍ കണ്ണികളായ എല്ലാവര്‍ക്കും അഭിവാദ്യം’. ആതിര മുഷ്ടി ചുരുട്ടി വിളിച്ചു കൊടുത്ത മുദ്രാവാക്യം”-

ആവേശത്തോടെ അവരുടെ മുദ്രാവാക്യങ്ങള്‍ ഏറ്റു വിളിക്കുന്ന പെണ്‍കുട്ടികള്‍. വനിതാ മതിലിനെ പിന്തുണക്കുന്നവര്‍ക്കിടയില്‍ ആവേശമായി കത്തിപ്പടരുകയാണ് ഇവരുടെ ഫോട്ടോയും വീഡിയോകളും. നിരവധി പേരാണ് അഭിനന്ദനങ്ങളുമായെത്തുന്നത്.

‘ഈ മുദ്രാവാക്യം വിളി കേട്ടാല്‍ ആരും ഏറ്റു വിളിച്ചു പോകും
ഉയരട്ടെ കരിവളയിട്ട കൈകള്‍
വനിതമതില്‍’

‘കൈക്കുഞ്ഞുമായി വനിത മതിലില്‍ ഒരു തീപ്പൊരിയമ്മ, സഖാവ് ആതിര’

‘ഞങ്ങള്‍ അശുദ്ധകളാണെന്നും പറഞ്ഞു മൂലക്കൊളിക്കുന്ന, അവസരം കിട്ടുമ്പോള്‍ റോഡിലിറങ്ങി കുലസ്ത്രീ കളിക്കുന്ന സംഘികോമരങ്ങള്‍ക്ക് സമര്‍പ്പണം’

സഖാവ് ആതിരയ്ക്കും കുഞ്ഞിനും അഭിവാദ്യങ്ങള്‍ നിറയുകയാണ് സൈബര്‍ലോകത്ത്.

620 കിലോമീറ്റര്‍ ദൂരത്തിലാണ് കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ സ്ത്രീകള്‍ തോളുരുമ്മിനിന്ന് പ്രതിജ്ഞയെടുത്തത്. കാസര്‍കോട്ട് ആരോഗ്യമന്ത്രി കെകെ ശൈലജയില്‍ തുടങ്ങിയ വന്‍മതിലിന്റെ തെക്കേയറ്റത്ത് അവസാനകണ്ണിയായത് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടായിരുന്നു. വൈകിട്ട് നാലിന് നവോത്ഥാന പ്രതിജ്ഞയോടെ ആരംഭിച്ച വനിതാ മതില്‍ 4.15 ന് അവസാനിച്ചു

Exit mobile version