നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ജയിലിനുള്ളില്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കട വഴലിയലില്‍ റോഡരികില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളില്‍ തൂങ്ങി മരിച്ചു. പട്ടാപ്പകല്‍ പങ്കാളിയെ വെട്ടിക്കൊന്ന രാജേഷ് ആണ് ജില്ലാ ജയിലെ സെല്ലിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ നല്ല തിരക്കുള്ള നേരത്താണ് വഴയിലയിലെ റോഡരികില്‍ നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. കഴുത്തിനും തലക്കും വെട്ടേറ്റ് റോഡില്‍ കിടന്ന് പിടഞ്ഞ സിന്ധുവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പേരും മുന്‍പ് വിവാഹിതരാണ് കുട്ടികളും ഉണ്ട്.

12 വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി അകല്‍ച്ചയിലാണ്. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് പിന്തുടര്‍ന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പോലീസിനോട് പറഞ്ഞത്.

കിളിമാനൂരില്‍ പോലീസ് സ്റ്റേഷന് സമാപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്. വഴയിലയിലെ ഒരു സ്ഥാപനത്തില്‍ രാവിലെ ജോലിക്ക് പോയതായിരുന്നു സിന്ധു. സ്ഥാപനത്തിന് അമ്പത് മീറ്റര്‍ അകലെ വച്ചാണ് കൊലപാതകം നടക്കുന്നത്. പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്‌നങ്ങളും ആസൂത്രിതമായ കൊലപാതകത്തിലെത്തിച്ചെന്ന നിഗമനത്തിലാണ് പോലീസ്.

Exit mobile version