മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം; വിവാഹ വാഗ്ദാനം നല്‍കി, യുവതിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി, ‘മണവാളന്‍’ സജി പോലീസ് പിടിയില്‍

വിവാഹ വെബ്‌സൈറ്റിലെ പരസ്യം കണ്ട് യുവതികളെ വിളിച്ച് അടുപ്പം സ്ഥാപിച്ച ശേഷം തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

saji

മാവേലിക്കര: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ‘മണവാളന്‍’ സജി പോലീസ് പിടിയില്‍. പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കല്‍ സജികുമാര്‍ (47) ആണ് അറസ്റ്റിലായത്. മണവാളന്‍ സജി എന്ന് വിളിപ്പേരുള്ള സജിയെ മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് പൊക്കിയത്.

കഴിഞ്ഞ ദിവസം കോട്ടയം നാട്ടകത്തു നിന്നാണ് പോലീസ് സജിയെ കസ്റ്റഡിയിലെടുത്തത്. വിവാഹ വെബ്‌സൈറ്റിലെ പരസ്യം കണ്ട് യുവതികളെ വിളിച്ച് അടുപ്പം സ്ഥാപിച്ച ശേഷം തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ…

മാട്രിമോണിയല്‍ സൈറ്റിലെ പരസ്യം കണ്ടാണ് സജി മാവേലിക്കര സ്വദേശിനിയെ ബന്ധപ്പെടുന്നത്. ഉയര്‍ന്ന ജോലിയിണ്ടെന്നും നല്ല സാമ്പത്തിക നിലയിലാണെന്നുമാണ് സജി യുവതിയോട് പറഞ്ഞത്. നിരന്തരം ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടിരുന്ന സജി ഒരു ദിവസം തന്റെ ആഡംബര കാര്‍ അപകടത്തില്‍പെട്ടെന്നും നന്നാക്കാനായി രണ്ടര ലക്ഷം രൂപ ആവശ്യമാണെന്നും യുവതിയോട് അറിയിച്ചു.

ALSO READ: ഇതെന്താ വെള്ളരിക്കാ പട്ടണമോ…? അര്‍ദ്ധരാത്രി പുറത്തിറങ്ങിയ ദമ്പതികള്‍ക്ക് പിഴ ഈടാക്കി പോലീസുകാര്‍, സസ്‌പെന്‍ഷന്‍

ഉടനെ തിരികെ തരാമെന്ന് പറഞ്ഞതോടെ മാവേലിക്കര സ്വദേശിനി സജിയ്ക്ക് പണം അയച്ചുകൊടുത്തു. എന്നാല്‍ പണം ലഭിച്ചതിന് പിന്നാലെ സജി യുവതിയുമായുള്ള കോണ്ടാക്ട് അവസാനിപ്പിച്ചു. ഫോണ്‍വിളിയും മെസേജുകളും നിലച്ചതോടെയാണ് യുവതി പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഓണ്‍ലൈനില്‍ മാത്രം വിളിച്ചിരുന്ന പ്രതിയെ യുവതി നേരില്‍ കണ്ടിരുന്നില്ല.

ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സജിയെ കിട്ടാതായതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ സൗഹൃദം സ്ഥാപിച്ച സമയത്തു സജി തനിക്ക് അയച്ച് നല്‍കിയ സെല്‍ഫി യുവതി പോലീസിന് കൈമാറി.

ഈ സെല്‍ഫിയില്‍ പ്രതി ധരിച്ചിരുന്ന ടീ ഷര്‍ട്ടാണ് കേസിലെ സുപ്രധാന തെളിവായി മാറിയത്. സെല്‍ഫിയിലെ ടീ ഷര്‍ട്ടിലെ രേഖപ്പെടുത്തിയ ഹോട്ടലിന്റെ പേരാണ് പ്രതിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്. ടീ ഷര്‍ട്ടിലെ പേരിലുള്ള ഹോട്ടല്‍ കണ്ടെത്തി പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സജി നാട്ടകം സ്വദേശിനിയായ യുവതിക്കൊപ്പം കോട്ടയത്ത് താമസിക്കുകയാണെന്നു കണ്ടെത്തി.

ഇവിടെയെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും രണ്ട് തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്തി. ഇതിലൊന്നില്‍ എറണാകുളം കോതമംഗലം രാമനെല്ലൂര്‍ കാഞ്ഞിക്കല്‍ വീട് എന്നാണ് അഡ്രസ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സജി സമാന രീതിയില്‍ കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ വിവാഹത്തട്ടിപ്പ് നടത്തിയതായാണു പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു.

Exit mobile version