മുപ്പത് വര്‍ഷം കൂടെ നിന്നതിന്റെ സ്‌നേഹം, നാട്ടില്‍ പോയിട്ടും കൃത്യമായി ശമ്പളം എത്തിച്ചുനല്‍കി അറബി, ഇന്ന് ജീവനറ്റ ശരീരമായി ഭാസ്‌കരേട്ടന്‍, നൊമ്പരക്കുറിപ്പ്

ഉറ്റവരല്ലെങ്കിലും ചിലരുടെ വിയോഗ വാര്‍ത്ത നമ്മെ വല്ലാതെ തളര്‍ത്തും. തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു മരണവാര്‍ത്തയെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. മുപ്പത് വര്‍ഷത്തോളം ഷാര്‍ജയില്‍ അറബിയുടെ വീട്ടില്‍ സേവനം ചെയ്ത ഭാസ്‌ക്കരേട്ടന്‍ എന്ന മലയാളി പ്രവാസിയുടെ മരണത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പറയുന്നത്. നാട്ടിലേക്ക് പോയിട്ടും അത്രയും കാലം തന്നെ സേവിച്ച ഭാസ്‌കരേട്ടനോടുള്ള സ്‌നേഹമായി അറബി മാസാമാസം കൃത്യമായി ശമ്പളം അയച്ചുകൊടുത്തിരുന്നുവെന്നും ഭാസ്്കരേട്ടന്റെ വിയോഗം അദ്ദേഹത്തെ തളര്‍ത്തിയെന്നും അഷ്‌റഫ് താമരശ്ശേരി പറയുന്നു.

Also Read: ബുര്‍ഖയിട്ട് സ്‌റ്റേജില്‍ സിനിമാറ്റിക് ഡാന്‍സ് കളിച്ചു; വൈറലായതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

മരുഭൂമിയില്‍ ഒറ്റപ്പെട്ട് കഴിയുന്ന നിരവധി പ്രവാസികള്‍ക്ക് താങ്ങായ ആളാണ് അഷ്‌റഫ് താമരശ്ശേരി. അറബിനാട്ടില്‍ വച്ച് മരണപ്പെടുന്ന പ്രവാസികളുടെ ചേതനയറ്റ ശരീരം അവരുടെ ജന്മനാട്ടില്‍ എത്തിക്കുന്നതിന് വേണ്ടി അദ്ദേഹം മുന്‍കൈ എടുക്കാറുണ്ട്.

അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞാനിത് എഴുതുന്നത് ഒരുപാട് ദുഃഖത്തോടെയും അതോടൊപ്പം സ്‌നേഹപ്രതീക്ഷളോടെയുമാണ്…
ഇന്നെനിക്ക് നേരിട്ട് അഭിമുഖീകരിക്കേണ്ടിവന്ന ഒരു അനുഭവകുറിപ്പാണിത്.
ഭാസ്‌കരേട്ടന്‍ ഒരു മലയാളിയാണ്. വെറും മലയാളീയെന്നുപറഞ്ഞ് സംഭവത്തെ ലളിതമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. ഓരോ മലയാളിക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന പ്രവൃത്തികളാണ് ഭാസ്‌ക്കരേട്ടനില്‍ നിന്നും ഉണ്ടായിട്ടുള്ളത്.
30 വര്‍ഷക്കാലം ഒരു അറബിയുടെ കീഴില്‍ ജോലിചെയ്യാന്‍ ഭാസ്‌ക്കരേട്ടന് കഴിഞ്ഞു.
കോവിഡ് അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയസമയം…. തന്റെ സഹായി അതില്‍ പെട്ടുപോകരുതെന്നു കരുതി അര്‍ബാബ് ആയ അറബി ഭാസ്‌ക്കരേട്ടനെ നാട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു. ആ സമയത്ത് അത് അനുസരിക്കുകയേ അയാള്‍ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. അര്‍ബാബിനോട് യാത്രപറഞ്ഞ് അയാള്‍ നാട്ടിലേക്ക് തിരിച്ചു പോയി.
അതുകൊണ്ടൊന്നും അറബിയുടെ ഭാസ്‌കരേട്ടനോടുള്ള സ്‌നേഹം തീരുമായിരുന്നില്ല. മാസാമാസം കൃത്യമായി ശമ്പളം അയച്ചുകൊടുത്തുകൊണ്ടിരുന്നു. വെറുതെയല്ല… അറബിയുടെ കുടുംബത്തിന് സഹായിയായി നിന്ന തന്റെ സേവകന്‍ കൊറോണക്കാലത്ത് കേരളത്തില്‍ കഷ്ടപ്പെടരുതെന്ന് അദ്ദേഹം ചിന്തിച്ചു. മനുഷ്യനായി ജനിച്ചതുകൊണ്ടുമാത്രം ഒരാള്‍ക്ക് അങ്ങിനെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞുകൊള്ളണമെന്നില്ല…ദൈവാനുഗ്രഹം…അല്‍ഹംദുലില്ലാഹ്…..
മാസങ്ങള്‍ കടന്നുപോയി….
തന്റെ സഹായിയെ കാണാന്‍ അര്‍ബാബിന് അതിയായ ആഗ്രഹം… പിന്നെ വൈകിയില്ല. താല്‍ക്കാലികവിസയും ടിക്കറ്റും വേഗം തയ്യാറായി.
ഭാസ്‌കരേട്ടന്‍ തിരിച്ചെത്തി. തന്റെ സഹായിയെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ അര്‍ബാബിനു അതിയായ സന്തോഷം തോന്നി.
കുറച്ച് ദിവസം ഭാസ്‌ക്കരേട്ടന്‍ അറബിയോടൊപ്പം നില്‍ക്കും. അറബിക്കാണെങ്കില്‍ ആ ദിവസങ്ങള്‍ ഉത്സവനാളുകളായിരുന്നു. പിന്നെ നാട്ടിലേക്ക് മടക്കം. കൊറോണയുടെ കയറ്റഇറക്കങ്ങള്‍ ഭാസ്‌ക്കരേട്ടന്റെ പോക്ക് വരവ് കാലങ്ങളായി.
കൊറോണ ശാന്തമായി. അങ്ങിനെ മൂന്നാം വട്ടം അറബി ഭാസ്‌ക്കരേട്ടനെ വിളിച്ചു…. ഭാസ്‌ക്കരേട്ടന്‍ വിളികേട്ടു.
ഒരു സുപ്രഭാതത്തില്‍ അയാള്‍ വീണ്ടും ഷാര്‍ജയില്‍ വിമാനമിറങ്ങി .
നേരില്‍ കണ്ടു… ഒരുപാട് സംസാരിച്ചു… വിശേഷങ്ങള്‍ പാരസ്പ്പരം ചോദിച്ചറിഞ്ഞു. ഒന്നിച്ച് നിസ്‌ക്കരിച്ചു…. മനസ്സിന് ഐക്യമുള്ളവരുടെ പുന:സ്സമാഗമം.
സന്തോഷത്തിന്റെ ദിവസങ്ങള്‍ കടന്ന് പൊയ്‌ക്കൊണ്ടിരുന്നു…
ഭാസ്‌ക്കരേട്ടന്‍ തന്റെ കുടുംബത്തിന്റെ ഒരു ഭാഗമാണെന്ന് ഇതിനകം പലരോടും അര്‍ബാബ് പറയുന്നത് അയാള്‍ തന്നെ കേട്ടിട്ടിട്ടുണ്ടായിരുന്നു. അത് ഒരു വെറും വാക്ക് ആയിരുന്നില്ല.
ഭാസ്‌ക്കരാ… നീ ഇനി വേഗം പോണ്ട. എനിക്കിനി അധികകാലം ഉണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ ഭൂമിയില്‍ നിന്നുപോയാലും നീ ഇവിടെത്തന്നെ വേണം…
അങ്ങിനെയൊന്നും പറയാതെ അര്‍ബാബ്… ഭാസ്‌ക്കരേട്ടന്‍ സങ്കടപ്പെട്ടുകൊണ്ട് അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിലക്കി.
എന്തായാലും നീ ഒന്നുകൂടി വീട്ടില്‍പോയി എല്ലാം ഏര്‍പ്പാടാക്കി വന്നോളൂ…
അങ്ങിനെ ഭാസ്‌ക്കരേട്ടന് നാട്ടിലേക്ക് പോകേണ്ട ദിവസം വന്നെത്തി. വിലയേറിയ ഈത്തപ്പഴം, അണ്ടിപ്പരിപ്പ്, ബദാം, പിസ്ത എന്നുവേണ്ട ഒട്ടനവധി സാധനങ്ങള്‍ അര്‍ബാബ് തന്നെ തന്റെ സേവകനായി പെട്ടിയില്‍ ഒരുക്കിക്കിവെച്ചുകൊടുത്തു.
ഒരുപക്ഷെ, ദൈവത്തിനുപോലും അശ്ചര്യം തോന്നിപ്പോകുന്ന നിമിഷങ്ങള്‍…
രണ്ടുപേരും ഒരുമിച്ചിരുന്ന് ദൈവത്തിന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഒരുമിച്ചിരുന്ന് ഒരുപാടൊരുപാട് സംസാരിച്ചു…
ഇനിയെന്ന് കാണും?…പരസ്പ്പരം ചോദിച്ച ആ ചോദ്യങ്ങള്‍ക്ക് നീണ്ട മൗനമായിരുന്നു ഉത്തരം…
എങ്കിലും ഭാസ്‌ക്കരേട്ടന്‍ പറഞ്ഞു. ഞാന്‍ വരാം… എന്റെ സാന്നിധ്യം ഇവിടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ ഉടനേ പറന്നെത്തിക്കൊള്ളാം… ഇതെന്റെ വാക്കാണ്. പടച്ചോനെ മറക്കാത്തപോലെ നിങ്ങളെയും എനിക്ക് മറക്കാന്‍ ആവൂലാ അര്‍ബാബ്…
വീണ്ടും നിശ്ശബ്ദത…
ഞാന്‍ ഒന്നുകൂടി പ്രാര്‍ത്ഥിക്കട്ടെ…
ഭാസ്‌കരേട്ടന്‍ വീണ്ടും പ്രാര്‍ത്ഥനാമുറിയില്‍ കയറി…. അര്‍ബാബ് കണ്ണുകള്‍ പൂട്ടി പുറത്തിരുന്നു….
സമയം കടന്നുപൊയ്‌ക്കൊണ്ടിരുന്നു ഭാസ്‌ക്കരേട്ടനെ പുറത്തേക്ക് കാണുന്നില്ല!…
ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് അര്‍ബാബ് അകത്തേക്ക് നടന്നു…
തികഞ്ഞ നിശ്ശബ്ദത. വാതില്‍ തിരശീല മെല്ലെനീക്കി അയാള്‍ അകത്തേക്ക് നോക്കി…
അള്ളാ…
ഭാസ്‌ക്കരേട്ടന്‍ തറയില്‍ വിരിച്ച കമ്പളത്തില്‍ വീണുകിടക്കുന്നു.
പണിതീര്‍ക്കാന്‍ കഴിയാതെപോയ സ്‌നേഹഗോപുരം പ്രാര്‍ത്ഥനകളോടെ ചരിഞ്ഞു വീണിരുന്നു…
അല്‍ഹംദുലില്ലാഹ്…
ഇപ്പോള്‍ ഞാനും ഭാസ്‌ക്കരേട്ടന്റെ ചേതനയറ്റ ശരീരവും വിമാനത്തിന്റെ ആകാശവേഗങ്ങളിലേക്ക് കാതോര്‍ത്തു നില്‍ക്കുന്നു…
ഭാസ്‌ക്കരേട്ടാ… എല്ലാ മനുഷ്യര്‍ക്കും താങ്കളൊരു പാഠമാണ്… സ്‌നേഹപാഠം… കൊടുത്താല്‍ ദേശാഭാഷാവ്യത്യാസം കൂടാതെ ആരില്‍ നിന്നും നമുക്ക് നേടിയെടുക്കാന്‍ കഴിയുന്ന സ്‌നേഹപാഠം…
സ്‌നേഹം… അത് കൊടുക്കുംതോറും വര്‍ദ്ധിക്കും… നമുക്കും ഇനിയുള്ള കാലം സ്‌നേഹിച്ചു വളരാം.. ലോകത്തിന് തണലേകാം
Ashraf thamarassery

Exit mobile version