16 ദിവസം ഐസിയുവില്‍, തലയില്‍ 2 ശസ്ത്രക്രിയകള്‍: ആ ദൈവത്തിന്റെ കരങ്ങളെ നേരില്‍ കണ്ട് നന്ദി പറഞ്ഞ് ശ്രീജ

കൊച്ചി: മരണമുഖത്തു നിന്ന് ജീവിതത്തിലേക്ക് കോരിയെടുത്ത ദൈവത്തിന്റെ കരങ്ങളായ മഹാദേവനെ കാണാനെത്തി ശ്രീജ മോള്‍. 11 മാസം മുന്‍പ് വൈറ്റില റെയില്‍വേ മേല്‍പ്പാലത്തിനു മുകളില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് രക്തംവാര്‍ന്ന് അബോധാവസ്ഥയിലായ ശ്രീജയെ ആശുപത്രിയിലെത്തിച്ചത് മഹാദേവനാണ്. അദ്ദേഹത്തെ നേരില്‍ കാണാനാണ് ശ്രീജ എത്തിയത്.

എറണാകുളം നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ (എന്‍ഐഒ) പ്രോജക്ട് അസിസ്റ്റന്റാണ് തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശി കെസി ശ്രീജമോള്‍ (32). ജനുവരി 10ന് രാവിലെ ഏഴരയ്ക്കായിരുന്നു അപകടം. ശ്രീജയെ ഇടിച്ച കാറും മറ്റു വാഹനങ്ങളും നിര്‍ത്താതെ പോയി. പിന്നീട് 16 ദിവസം ഐസിയുവില്‍ അബോധാവസ്ഥയിലായിരുന്നു ശ്രീജ. തലയില്‍ 2 ശസ്ത്രക്രിയകള്‍. ബോധം വീണ്ടെടുത്തപ്പോഴും ഓര്‍മ മങ്ങി. പിന്നീട് മെല്ലെ ജീവിതത്തിലേക്കു വീണ്ടും പിച്ചവച്ചു. ഇപ്പോള്‍ വീണ്ടും ജോലിക്കു പോയിത്തുടങ്ങി.

ശ്രീജയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ മഹാദേവന്‍ സ്വന്തം നമ്പര്‍ അവിടെ നല്‍കിയിരുന്നു. അതുവഴിയാണ് രക്ഷകനെ കണ്ടെത്താനായത്. വൈറ്റില ആര്‍എസ്എസി റോഡിലുള്ള മഹാദേവന്റെ വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം ശ്രീജയെത്തിയത്. രക്ഷകന്റെ കൈപിടിച്ച് ഹൃദയംനിറഞ്ഞ നന്ദി അറിയിച്ചു. മഹാദേവന്റെ ഭാര്യ മായയും മകള്‍ ആതിരയും ആ കൂടിക്കാഴ്ചയ്ക്കു സാക്ഷികളുമായി.

Exit mobile version