വാഷര്‍ തകരാറിനാല്‍ ഗ്യാസ് ശക്തിയായി പുറത്തേക്കു ചീറ്റി, വീടിനകം മുഴുവന്‍ വാതകം നിറഞ്ഞു; പകച്ചുപോയ കുടുംബത്തിന് രക്ഷകനായി എത്തി ഓട്ടോഡ്രൈവര്‍

ആലുവ ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ എഴുകോണ്‍ അമ്പലത്തുംകാല കൃഷ്ണ ജ്യോതിയില്‍ ഉണ്ണിക്കൃഷ്ണ പിള്ളയുടെ വീട്ടില്‍ കഴിഞ്ഞ രാത്രി എട്ടരയോടെയായിരുന്നു സംഭവം.

gas-cylinder

കൊല്ലം: സിലിണ്ടര്‍ ചോര്‍ന്ന് വീടിനകം മുഴുവന്‍ പാചകവാതകത്താല്‍ നിറഞ്ഞപ്പോള്‍ പകച്ചുപോയ കുടുംബത്തിന് രക്ഷകനായി എത്തി ദുരന്ത നിവാരണ സേനാംഗമായ ഓട്ടോറിക്ഷാ ഡ്രൈവര്‍. മുളവന പള്ളിമുക്കിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മുളവന പള്ളിയറ ആലുംമൂട്ടില്‍ വീട്ടില്‍ ബി ഹരീഷ് കുമാര്‍ ആണ് സമയോചിതമായ ഇടപെടല്‍ നടത്തി വന്‍ ദുരന്തം ഒഴിവാക്കിയത്.

ആലുവ ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ എഴുകോണ്‍ അമ്പലത്തുംകാല കൃഷ്ണ ജ്യോതിയില്‍ ഉണ്ണിക്കൃഷ്ണ പിള്ളയുടെ വീട്ടില്‍ കഴിഞ്ഞ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഉണ്ണിക്കൃഷ്ണ പിള്ളയുടെ വീടിന് സമീപം ഓട്ടം വന്നതാണ് ഹരീഷ്.

also read: അര്‍ദ്ധരാത്രി ലോകകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു

നിലവിളി കേട്ട് ഹരീഷ് ഓടിയെത്തുമ്പോള്‍ പാചകവാതക സിലിണ്ടര്‍ വീടിനു പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഉണ്ണിക്കൃഷ്ണ പിള്ള. സിലിണ്ടര്‍ തുറസ്സായ സ്ഥലത്തേക്ക് മാറ്റി ഏറെ പണിപ്പെട്ട് പ്ലാസ്റ്റിക് അടപ്പു കൊണ്ടു സിലിണ്ടര്‍ അടച്ചാണ് ഹരീഷ് കുടുംബത്തെ രക്ഷിച്ചത്.

വാഷര്‍ തകരാര്‍ മൂലം സിലിണ്ടറില്‍ നിന്നു പാചകവാതകം ശക്തിയായി മുകളിലേക്കു ചീറ്റിത്തെറിക്കുകയായിരുന്നു. വീടിനകം മുഴുവന്‍ വാതകം നിറഞ്ഞു. കുടുംബാംഗങ്ങളെ ഉണ്ണിക്കൃഷ്ണ പിള്ള പുറത്തെത്തിച്ചപ്പോഴേക്കും സിലിണ്ടര്‍ തുറസ്സായ സ്ഥലത്തേക്കു മാറ്റിയ ഹരീഷ് ഏറെ പണിപ്പെട്ട് പ്ലാസ്റ്റിക് അടപ്പു കൊണ്ടു സിലിണ്ടര്‍ അടയ്ക്കുകയായിരുന്നു.

അതിനിടയില്‍ പാചകവാതകം ശക്തിയായി മുഖത്തേക്കും വായിലേക്കും പ്രവഹിച്ചെങ്കിലും പാചകവാതക സിലിണ്ടര്‍ അടയ്ക്കുന്ന ശ്രമത്തില്‍ നിന്ന് പിന്മാറാന്‍ ഹരീഷ് തയ്യാറായില്ല. അപ്പോഴേക്കും കൊട്ടാരക്കരയില്‍ നിന്ന് അഗ്നിരക്ഷാ യൂണിറ്റ് എത്തി. സിലിണ്ടറിന്റെ തകരാര്‍ പരിഹരിക്കുകയും വീടും പരിസരങ്ങളും സുരക്ഷിതമാക്കുകയും ചെയ്ത ശേഷമാണ് യൂണിറ്റ് മടങ്ങിയത്.

സിലിണ്ടറിന്റെ റെഗുലേറ്റര്‍ ഊരിമാറ്റിയപ്പോഴാണു വാതകം പുറത്തേക്കു തെറിച്ചതെന്നും ഹരീഷ് സമയത്ത് എത്തിയില്ലായിരുന്നുവെങ്കില്‍ വലിയ ദുരന്തമായേനേ എന്നും ഉണ്ണിക്കൃഷ്ണ പിള്ള പറഞ്ഞു.

Exit mobile version