തിരുവനന്തപുരം: ബാലരാമപുരം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കളഞ്ഞുപോയ സ്വര്‍ണവും പണവും രേഖകളും അടങ്ങിയ ബാഗ് തിരികെ ഏല്‍പ്പിച്ച് മാതൃകയായി യുവാക്കള്‍. ഞായറാഴ്ച രാവിലെ വയോധികരായ എരുത്താവൂര്‍ സ്വദേശികളായ രവീന്ദ്രന്റെയും ഭാര്യ ശ്രീകുമാരിയുടെയും ബാഗാണ് കളഞ്ഞുപോയത്.
പ്ലാറ്റ്‌ഫോമില്‍ കളഞ്ഞുകിട്ടിയ പണവും വളയും ആധാര്‍ കാര്‍ഡുകളും എല്‍ഐസി രേഖകളും അടക്കമുള്ള പഴ്‌സാണ് റണ്ണേഴ്സ് ക്ലബ്ബ് അംഗങ്ങള്‍ തിരികെ നല്‍കിയത്. രാവിലെ എട്ട് മണിയോടെ റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ പോകുമ്പോള്‍ പഴ്‌സ് റണ്ണേഴ്സ് ക്ലബ്ബ് അംഗങ്ങളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
ഇവര്‍ക്ക് പഴ്‌സിലുണ്ടായിരുന്ന ചെറിയൊരു പേപ്പറാണ് തുമ്പായത്. ഇതില്‍ നിറയെ ഫോണ്‍ നമ്പരുകളുണ്ടായിരുന്നു. ഈ നമ്പരുകളില്‍ വിളിച്ചാണ് പഴ്‌സിന്റെ ഉടമയെ കണ്ടെത്തിയത്. വൈകാതെ തന്നെ പഴ്സ് ഇവര്‍ ഉടമക്ക് തിരികെ ഏല്‍പ്പിക്കുകയായിരുന്നു.
also read- മൈക്കിന് ‘പകരം’ മൂർഖൻ പാമ്പ്; വാവ സുരേഷിന്റെ ക്ലാസ്സിനെതിരെ വ്യാപക വിമർശനം
തമിഴ്നാട് സ്വദേശിയായ രവീന്ദ്രന്‍ പതിമൂന്ന് വര്‍ഷമായി ബാലരാമപുരം എരുത്താവുരിലാണ് താമസം. റണ്ണേഴ്സ് ക്ലബ്ബ് അംഗങ്ങളായ അഭിലാഷ്, ഷെമീര്‍ അഹമ്മദ്, ബ്രൂണോ സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പേഴ്സ് തിരികെ നല്‍കിയത്.