മൊബൈൽ ഫോൺ കവർന്നു; പോലീസിൽ പരാതി കൊടുത്തതിന് പിന്നാലെ സ്വന്തംനിലയിൽ അന്വേഷണം! അഞ്ചംഗ സംഘത്തിന്റെ മിടുക്കിൽ കണ്ടെത്തിയത് ഒന്നല്ല 7 ഫോൺ

കോട്ടയം: മുപ്പതിനായിരം രൂപയുടെ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ടപ്പോൾ പോലീസിൽ പരാതി നൽകി. ഉത്തരവാദിത്വം പോലീസിനെ തന്നെ ഏൽപ്പിക്കാതെ സ്വന്തം നിലയിൽ അന്വേഷണം നടത്തിയ അഞ്ചംഗ സംഘത്തിന് ഒടുവിൽ വിജയം. ഈ അന്വേഷണത്തിൽ കണ്ടെത്തിയതാകട്ടെ ഒന്നല്ല, കാണാതായ 7 സ്മാർട്ട് ഫോണുകളാണ്. നാഗമ്പടം സ്വദേശികളായ പി. ഗോവിന്ദ്, അതുൽ രാജേഷ്, അമൽ സാം വർഗീസ്, നെവിൻ ടി. സക്കറിയ, അഖിൽ ജോർജ് എന്നിവരാണ് വേറിട്ട അന്വേഷണ രീതിയിലൂടെ വിജയം കൈവരിച്ചത്. പനയക്കഴിപ്പ് തലവന്നാട്ടില്ലത്തുനിന്നാണ് വ്യാഴാഴ്ചയാണ് ഫോൺ മോഷണം പോയത്.

മേയറുടെ കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച്; വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കും

ഭിക്ഷക്കാരനെന്ന് തോന്നിക്കുന്ന യുവാവ് വെള്ളം ചോദിച്ചെത്തുകയും വീട്ടുകാരനായ പരമേശ്വരൻ നമ്പൂതിരിയുടെ കണ്ണുവെട്ടിച്ച് ഉമ്മറത്തിരുന്ന ഫോണുമായി കടന്ന് കളയുകയായിരുന്നു. മരുമക്കളായ സൂര്യലത, വിജയകുമാർ, ചെറുമകൻ ഗോവിന്ദ് എന്നിവർ ചേർന്ന് സൈബർ സെല്ലിലും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും പരാതിനൽകി. ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ നിശ്ചലമായതിനാൽ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും കുറച്ചുകഴിഞ്ഞ് നോക്കാമെന്നും പോലീസും അറിയിച്ചു.

ഇതിനായി കാത്തിരിക്കാതെ സ്വന്തം നിലയിൽ അന്വേഷിക്കാൻ ഈ അഞ്ചംഗ സംഘം ഇറങ്ങി തിരിക്കുകയായിരുന്നു. വൈകീട്ട് ആറിന് ഫോണിലേക്ക് ഗോവിന്ദ് വിളിച്ചപ്പോൾ ബെല്ലടിച്ചു. ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് സേവനം ഉപയോഗിച്ച് സ്ഥലം പരിശോധിപ്പോൾ കുറിച്ചിയാണെന്ന് കണ്ടെത്തി. ഈ വിവരം സൈബർ പോലീസിനെ അറിയിച്ചപ്പോൾ, ലോക്കൽ പോലീസിനെ അറിയിക്കാനായിരുന്നു മറുപടി. എന്നാൽ, ഗോവിന്ദ് നാലു കൂട്ടുകാരുമൊത്ത് കുറിച്ചിക്ക് വിട്ടു.

പ്രദേശം കഞ്ചാവടിക്കാൻ ആളുകൾ വരുന്ന സ്ഥലമാണെന്ന് നാട്ടുകാരിൽ നിന്ന് അറിയാൻ സാധിച്ചു. ഇതിനിടെ പരിചയക്കാരനും പ്രദേശവാസിയുമായ റിട്ട. എസ്.ഐ. കെ.കെ. റെജി സഹായിക്കാനെത്തി. ചിങ്ങവനം പോലീസിനെ വിവരം അറിയിച്ച സംഘം കഞ്ചാവ് സംഘത്തിന്റെ താവളമായ പറമ്പിൽക്കയറി. ഫൈൻഡ് മൈ ഡിവൈസിൽ പ്ലേ സൗണ്ട് എന്ന ഓപ്ഷനിലൂടെ ഫോണിലെ അലാറം അടിപ്പിച്ചു. പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിന്റെ മൂലയിൽനിന്ന് ബെല്ലടിച്ചു.

ശേഷം ചെന്ന് നോക്കിയപ്പോഴാണ് ഏഴോളം ഫോണുകൾ കണ്ടെത്തിയത്. പത്തുമണിയോടെ ചിങ്ങവനം സ്റ്റേഷനിൽനിന്ന് പട്രോളിങ് വണ്ടിയെത്തി. ഫോണുകൾ അവർക്ക് കൈമാറി. എസ്.ഐ.യുടെ മുന്നിൽവെച്ച് ഫോൺ വാങ്ങണമെന്ന ചട്ടമുള്ളതിനാൽ കൈയിൽ കിട്ടാൻ ഒരുദിവസംകൂടി കാക്കേണ്ടിവന്നു. ഫോണുമായി പോകുന്നതിനുമുന്പ് ഗോവിന്ദിന്റെയും കൂട്ടുകാരുടെയും നമ്പർ പോലീസ് വാങ്ങുകയും ചെയ്തു.”ആരുടെയെങ്കിലും ഫോൺ പോയാൽ വിളിക്കാം, കണ്ടുപിടിക്കാൻ സഹായിക്കുമല്ലോ? എന്നുള്ള പോലീസുകാരുടെ ചോദ്യം ഈ അഞ്ചുപേരിലും ആവേശം ഉണർത്തി.

Exit mobile version