ഉമ്മന്‍ചാണ്ടിയ്ക്ക് നാളെ ലേസര്‍ ശസ്ത്രക്രിയ: ജര്‍മനിയില്‍ നിന്നും വിവരം പങ്കുവച്ച് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയ്ക്ക് നാളെ ലേസര്‍ ശസ്ത്രക്രിയ. വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലാണ് ഉമ്മന്‍ചാണ്ടി.
അദ്ദേഹത്തിനൊപ്പം ജര്‍മനിയിലുള്ള മകന്‍ ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്.

ബെര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ലേസര്‍ സര്‍ജറിക്ക് വിധേയനാക്കുന്നത്. ചികിത്സ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് തിരിച്ചുവരാമെന്നുള്ള പ്രതീക്ഷയിലാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അപ്പയുടെ ചികിത്സ ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയില്‍ ആരംഭിച്ചിരിക്കുകയാണ്.. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നാളെ അപ്പയെ ലേസര്‍ സര്‍ജറിക്ക് വിധേയനാക്കുകയാണ്. ചികിത്സ പൂര്‍ത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ്.നിങ്ങള്‍ നല്‍കിയ പിന്തുണകള്‍ക്ക് നന്ദി..

ഈ മാസം ആറിനാണ് ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക് തിരിച്ചത്. മകന്‍ ചാണ്ടി ഉമ്മനെ കൂടാതെ മകള്‍ മറിയ, ബെന്നി ബഹനാന്‍ എംപി, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സണ്‍ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ട്.

ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തില്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കാര്യമറിയില്ല. ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015ലും 2019ലും അസുഖം വന്നു. അന്ന് ഒമ്പത് മാസം കഴിഞ്ഞാണ് പോയത്. 2015ല്‍ വന്നപ്പോള്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019ല്‍ വന്നപ്പോള്‍ യുഎസിലും ജര്‍മനിയിലും ചികിത്സയ്ക്കായി പോയിരുന്നതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Exit mobile version