‘അപ്പയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാനിരിക്കുകയാണ്’; ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ ആരോപണങ്ങളില്‍ മകന്‍ ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് മകന്‍ ചാണ്ടി ഉമ്മന്‍. ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം അടിസ്ഥാന രഹിതമായതാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

നിലവില്‍ ജര്‍മ്മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബാംഗ്ലൂരില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് നല്‍കുന്നത്. അടുത്ത പരിശോധനയ്ക്കായി ബംഗളൂരുവിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുടുംബം ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്നുള്ള ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരുവില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട വിദഗ്ദ ചികിത്സ നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഭാര്യയും മക്കളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന രീതിയില്‍ പ്രചരിച്ചത്.

Read Also:കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ബെംഗളൂരുവിലെ ചികിത്സക്ക് ശേഷം ജനുവരി ഒന്നിനാണ് കേരളത്തിലെത്തിയത്. തൊണ്ടയിലാണ് അദ്ദേഹത്തിന്റെ രോഗബാധ. ജര്‍മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ അദ്ദേഹത്തിന് ഇതിനായി ലേസര്‍ ചികിത്സ നടത്തിയിരുന്നു. ബെംഗളൂരുവിലെ ചികിത്സ ഫലപ്രദമായിരുന്നു. നിലവില്‍ പൂര്‍ണ്ണ വിശ്രമത്തിലാണ് ഉമ്മന്‍ചാണ്ടിയുള്ളത്.

അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.. ജര്‍മ്മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബാംഗ്ലൂരില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിര്‍ദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അപ്പ നവംബര്‍ 22 മുതല്‍ അദ്ദേഹത്തിന്റെ ചികിത്സയില്‍ തന്നെയാണ്. ഡിസംബര്‍ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരില്‍ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടാണ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു. അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടില്‍ കാര്യങ്ങള്‍ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.

Exit mobile version