ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഒറ്റയ്ക്ക് കാണണമെന്ന് അറിയിച്ചു, കാമുകന്‍ നല്‍കിയ ശീതള പാനീയം കുടിച്ചതിന് പിന്നാലെ വയറുവേദനയും മരണവും, 19കാരിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

നാഗര്‍കോവില്‍: നിദ്രവിളയില്‍ മരിച്ച പത്തൊമ്പതുകാരിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. വാവറ സ്വദേശി ചിന്നപ്പര്‍ – തങ്കഭായ് ദമ്പതികളുടെ മകള്‍ അഭിതയാണ് മരിച്ചത്. നവംബര്‍ അഞ്ചിന് രാത്രി ഒന്‍പതോടെയാണ് മരിച്ചത്.

വീടിനടുത്തുള്ള യുവാവുമായി അഭിത രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. യുവാവ് വിവാഹ വാഗ്ദാനം നല്‍കിയാണ് തന്നെ പ്രണയിച്ചതെന്നും എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തെന്നും അഭിത സൂചിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.

അതിനിടെ ഒറ്റയ്ക്ക് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഭിത പോയിരുന്നുവെന്നും അവിടെ വച്ച് യുവാവ് നല്‍കിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതല്‍ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.

Also Read: ‘അവൾക്ക് വേണ്ടതെല്ലാം കൊടുത്തു, എന്നിട്ടും ആ ബന്ധം തുടരരുതെന്ന വാക്കുകൾ കേട്ടില്ല, എന്റെ അമ്മ മരിച്ച അതേ ദിവസം ഞാൻ അവളെ കൊന്നു’ മകളെ കൊലപ്പെടുത്തിയ പിതാവിന്റെ കുറ്റസമ്മതം

വയറുവേദന കലശലായതോടെ അഭിതയെ മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കുമ്പോഴാണ് അഭിത മരിച്ചത്.

പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത് സ്ലോപോയ്‌സണ്‍ പോലെയുള്ള ദ്രാവകം ഉള്ളില്‍ ചെന്നതായും വിദ്യാര്‍ത്ഥിനിയുടെ കരള്‍ പൂര്‍ണമായും തകരാറിലാണെന്നുമാണ്. അഭിതയുടെ മാതാവാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ അന്വേഷണം നടത്താനാകൂവെന്നാണ് പൊലീസിന്റെ വാദം. കളിയിക്കാവിളയിലെ സ്വകാര്യ കോളേജില്‍ ആദ്യവര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിയാണ് അബിത.

Exit mobile version