‘അവൾക്ക് വേണ്ടതെല്ലാം കൊടുത്തു, എന്നിട്ടും ആ ബന്ധം തുടരരുതെന്ന വാക്കുകൾ കേട്ടില്ല, എന്റെ അമ്മ മരിച്ച അതേ ദിവസം ഞാൻ അവളെ കൊന്നു’ മകളെ കൊലപ്പെടുത്തിയ പിതാവിന്റെ കുറ്റസമ്മതം

ഹൈദരാബാദ്: മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽമീഡിയയിലൂടെ എത്തി കുറ്റസമ്മതം നടത്തി പിതാവ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് തനിക്ക് താൽപര്യമില്ലാത്ത യുവാവിനെ പ്രണയിച്ച 16 വയസ് മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്തിയശേഷം പിതാവ് വരപ്രസാദ് ആണ് സെൽഫി വീഡിയോയിലൂടെ കുറ്റസമ്മതം നടത്തിയത്. മകൾ നികിതശ്രീയുടെ മരണം ഉറപ്പാക്കിയശേഷം പൊലീസ് സ്റ്റേഷനിൽ എത്തി വരപ്രസാദ് കീഴടങ്ങുകയായിരുന്നു.

ബ്രെയിൽ ലിപിയിലെ പുസ്തകങ്ങളും, ഓഡിയോ ക്ലാസുകളും തുണച്ചു; അന്ധതയെ തോൽപ്പിച്ച് ജെആർഎഫും നെറ്റും നേടി ഇവർ

സെൽഫി വിഡിയോയും പോലീസിനെ കാണിച്ചതോടെ വരപ്രസാദുമായി വീട്ടിലെത്തിയ പൊലീസ് രക്തത്തിൽ കുളിച്ച നിലയിൽ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയായ അരവിന്ദ് എന്ന യുവാവിനൊപ്പം പലതവണ മകൾ പുറത്തു പോകുന്നത് ശ്രദ്ധയിൽപെട്ട വരപ്രസാദ് ഇത് വിലക്കിയിരുന്നു. പോലീസിലും പരാതിപ്പെട്ടു. കൗൺസിലിങ്ങും മറ്റും നൽകിയെങ്കിലും നികിത ബന്ധം തുടർന്നതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന്, വരപ്രസാദ് പോലീസിനോട് പറഞ്ഞു. ആംബുലൻസ് ഡ്രൈവറാണ് വരപ്രസാദ്.

”എന്റെ മകൾ എന്നോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ, അതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം വേണം. അവളുടെ ഇഷ്ടത്തിനാണ് ഞാൻ അവളെ ബോക്സിങ് പഠിപ്പിച്ചത്. അരവിന്ദുമായുള്ള ബന്ധം എനിക്ക് ഇഷ്ടമല്ലെന്നും തുടരരുതെന്നും പലതവണ അപേക്ഷിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. അതിനാൽ എൻറെ അമ്മ മരിച്ച അതേ ദിവസം തന്നെ ഞാൻ അവളെ കൊന്നു” വരപ്രസാദ് വീഡിയോയിൽ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് കൊലപാതകം നടന്നത്. ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് നികിതയെ വരപ്രസാദ് കൊലപ്പെടുത്തിയത്.13 വർഷങ്ങൾക്കു മുൻപ് വരപ്രസാദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയിരുന്നു. രണ്ട് വർഷം മുൻപ് മൂത്തമകളും വരപ്രസാദിന്റെ എതിർപ്പ് മറികടന്ന് പ്രണയിച്ചയാൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ ഇളയ മകളും സമാനമായ രീതിയിൽ തന്നെ ധിക്കരിച്ച് ഇറങ്ങിപ്പോകുമെന്ന ഭയമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.

Exit mobile version