ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ അച്ഛന്‍ കൊലപ്പെടുത്തി, മരണമറിഞ്ഞ കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി

ബംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛന്‍ മകളെ കൊലപ്പെടുത്തി. കാമുകിയുടെ മരണ വാര്‍ത്തയറിഞ്ഞ കാമുകനും ജീവനൊടുക്കി. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് ദാരുണ സംഭവം. ബോധഗുര്‍കി സ്വദേശിനിയായ കീര്‍ത്തി (20)യാണ് കൊല്ലപ്പെട്ടത്. കീര്‍ത്തിയുടെ മരണ വാര്‍ത്തയറിഞ്ഞ കാമുകന്‍ ഗംഗാധര്‍ (24) ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

പോലീസ് പറഞ്ഞതനുസരിച്ച് യാദവ സമുദായക്കാരിയായ കീര്‍ത്തിയും ഗംഗാധറും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഗംഗാധര്‍ കീര്‍ത്തിയെ വിവാഹം ചെയ്തുതരാന്‍ പിതാവ് കൃഷ്ണമൂര്‍ത്തിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കീര്‍ത്തിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല.

ഇതിനു പിന്നാലെ മകളും യുവാവും തമ്മില്‍ കാണുന്നതും പിതാവ് വിലക്കിയിരുന്നു.
ചൊവ്വാഴ്ച കീര്‍ത്തിയും പിതാവും തമ്മില്‍ ഈ വിഷയത്തില്‍ വാക്കേറ്റമുണ്ടായി. അരിശം മൂത്ത പിതാവ് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. സംഭവത്തില്‍ കാമസമുദ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version