വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ 52കാരന്‍ മരിച്ച സംഭവം കൊലപാതകം; മകന്റെ അടിയേറ്റ് മരിച്ചതെന്ന് പോലീസ്; യുവാവ് പിടിയില്‍

കൊഴിഞ്ഞാമ്പാറ: വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ മരിച്ചസംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. പഴണിയാര്‍പാളയം കുള്ളരായംപാളയം പരേതനായ പിച്ചമുത്തുവിന്റെ മകന്‍ ഗജേന്ദ്രനാണ് (52) മരിച്ചത്. കേസില്‍ ഗജേന്ദ്രന്റെ മകനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തു. മരിച്ചയാളുടെ ഇളയമകന്‍ തമിഴ്‌ശെല്‍വനാണ് (26) അറസ്റ്റിലായത്.

ഞായറാഴ്ച വൈകീട്ട് നാലോടെ പഴണിയാര്‍പാളയത്തെ വാടകവീട്ടില്‍ വെച്ചാണ് ഇരുവരും മ്മില്‍ വാക്കേറ്റമുണ്ടായത്. മദ്യപാനത്തെച്ചൊല്ലി ഗജേന്ദ്രനും തമിഴ്‌ശെല്‍വനും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ നിലത്തുണ്ടായിരുന്ന മുളവടിയെടുത്ത് തമിഴ്‌ശെല്‍വന്‍ ഗജേന്ദ്രന്റെ തലയിലും ശരീരത്തിലും അടിക്കുകയായിരുന്നു.

ഇയാള്‍ അടിയേറ്റുവീണതോടെ തമിഴ്‌സെല്‍വന്‍ സഹോദരന്‍ വെട്രിശെല്‍വനെ ഫോണില്‍ വിളിച്ച് അച്ഛന്‍ കുഴഞ്ഞുവീണ് കിടക്കുകയാണ് എന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് വെട്രിശെല്‍വനെത്തിയാണ് ഗജേന്ദ്രനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിശോധനയില്‍ ശരീരത്തില്‍ ക്ഷതങ്ങളുള്ളതായി കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു.

also read- മൊഴി നല്‍കേണ്ടത് പറഞ്ഞ് പഠിപ്പിച്ച് ഗ്രീഷ്മ, കേസ് വഴി തെറ്റിക്കാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു, കൊലയ്ക്കും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്ന അമ്മയും അമ്മാവനും അറസ്റ്റില്‍

ഇതോടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് തമിഴ്‌ശെല്‍വനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. മീനാക്ഷിപുരം സിഐ എം ശശിധരന്റെ നേതൃത്തില്‍ എസ്ഐ പി സുജിത്ത്, വ. അനുരാജ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

Exit mobile version