അയല്‍ക്കാര്‍ തമ്മില്‍ തര്‍ക്കം: കൊല്ലം കൊട്ടാരക്കരയില്‍ യുവഅഭിഭാഷകന് വെടിയേറ്റു, ചികിത്സയില്‍

കൊല്ലം: അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവഅഭിഭാഷകന് വെടിയേറ്റു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പുലമണ്‍ സ്വദേശി മുകേഷി(34)നാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി 11ഓടെയാണ് സംഭവം. തോളില്‍ വെടിയേറ്റ അഭിഭാഷകന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കേസില്‍ പ്രധാന പ്രതിയായ പ്രൈം എന്നയാളും കൂട്ടാളിയും പിടിയിലായിട്ടുണ്ട്. മുകേഷിന്റെ വീട്ടുകാരും അയല്‍വീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ രാത്രി വീണ്ടും വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പ്രൈം മുകേഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി മുകേഷിന്റെ അച്ഛനെ മര്‍ദിക്കുകയും അമ്മക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നു.

പിന്നാലെ പ്രൈം എയര്‍ ഗണ്‍ ഉപയോഗിച്ച് മുകേഷിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മുകേഷിന്റെ തോളെല്ലിനാണ് വെടിയേറ്റത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ALSO READ- മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തി; കണ്ടു, ഇഷ്ടപ്പെട്ടു, മനസുകൾ കൈമാറി! മഹേന്ദ്രനും ദീപയ്ക്കും മാംഗല്യം

ഇയാളുടെ ആരോഗ്യനില ഗുരുതരമല്ല. ശസ്ത്രക്രിയ നടത്തി ഉടനെ തന്നെ വെടിയുണ്ട പുറത്തെടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് കൊട്ടാരക്കര പോലീസ് എത്തി പ്രൈമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

Exit mobile version