വിഷ്ണുപ്രിയ വധം: ആണ്‍ സുഹൃത്ത് അറസ്റ്റില്‍, പ്രണയനൈരാശ്യമെന്ന് സൂചന

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റിലായതായി സൂചന. മാനന്തേരി സ്വദേശിയായ യുവാവിനെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്താണ് ഇയാളെന്നും പോലീസ് സൂചന നല്‍കി. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും.

ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. ആക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാല്‍ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു.

ഉച്ചയോടെ തൊപ്പി ധരിച്ച് ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിന് മുന്നില്‍ കണ്ടതായാണ് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. സഹോദരങ്ങള്‍: വിസ്മയ, വിപിന, അരുണ്‍.

Exit mobile version