മരുമകളെയും പേരക്കുട്ടിയെയും റോഡിലാക്കി വീട് പൂട്ടി: അമ്മായിയമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് നാട്ടുകാര്‍

കൊല്ലം: ഭര്‍തൃമാതാവ് വീട് അകത്തുനിന്ന് പൂട്ടിയതോടെ വീടിന് പുറത്ത് കഴിയേണ്ടി വന്ന യുവതിയ്ക്കും കുഞ്ഞിനും കരുതലൊരുക്കി നാട്ടുകാര്‍. 21 മണിക്കൂര്‍ നേരമാണ്
യുവതിയും അഞ്ചുവയസുള്ള മകനും ഒരു രാത്രിയടക്കം വീട്ടുമുറ്റത്ത് കഴിഞ്ഞത്,
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെത്തിയ ബാലാവകാശ കമ്മിഷന്‍, വനിതാകമ്മിഷന്‍, ശിശുക്ഷേമ സമിതി അധികൃതര്‍ നടത്തിയ മദ്ധ്യസ്ഥ ചര്‍ച്ചയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ഭര്‍തൃമാതാവ് വീട് തുറന്ന് നല്‍കിയത്.

കൊട്ടിയം തഴുത്തല പി.കെ ജംഗ്ഷന്‍ ശ്രീലകത്തില്‍ പ്രതീഷ് ലാലിന്റെ ഭാര്യ ഡി.വി. അതുല്യയ്ക്കും മകനുമാണ് ദുരനുഭവം. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. അതുല്യയുടെ ഭര്‍ത്താവ് ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്.

അതുല്യയും ഭര്‍ത്താവിന്റെ കുടുംബവുമായി വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതുല്യ മകനെ വിളിക്കാന്‍ സ്‌കൂളിലേക്ക് പോയതിനു പിന്നാലെ ഒരേ വളപ്പിലുള്ള കുടുംബവീട്ടില്‍ താമസിക്കുന്ന ഭര്‍ത്തൃമാതാവായ അജിതകുമാരി വീട്ടിലെത്തി ഗേറ്റുപൂട്ടിയ ശേഷം വാതില്‍ അകത്ത് നിന്നടച്ചു. 3.45ന് മകനുമായി തിരിച്ചുവന്ന അതുല്യ ഗേറ്റില്‍ പലതവണ തട്ടിയിട്ടും തുറന്നില്ല. ഇവര്‍ റോഡില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇടപെട്ടിട്ടും അജിതകുമാരി ഇറങ്ങിവന്നില്ല. മറ്റ് കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.

Read Also: അല്ലാഹുവിനോട് പാപമോചനം തേടുന്നു: ഇനി യാത്ര അല്ലാഹു കാണിച്ചു തന്ന വഴിയിലൂടെ മാത്രം; ആത്മീയ പാതയിലേക്ക് നടി സഹര്‍ അഫ്ഷ

ഇതോടെ അതുല്യയും മകനും ഗേറ്റിന് മുന്നില്‍ തളര്‍ന്നിരിപ്പായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസ്, സ്റ്റേഷനിലേക്ക് വരികയോ സ്വന്തം കുടുംബ വീട്ടിലേക്ക് പോകുകയോ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുല്യ വഴങ്ങിയില്ല. പോലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ബഹളം വച്ചു. രാത്രിയായതോടെ നാട്ടുകാര്‍ ഏണി ഉപയോഗിച്ച് മതിലിന് മുകളിലൂടെ കയറി ഇരുവരേയും വീട്ടുവളപ്പിലാക്കി. ഇതോടെ അജിതകുമാരി മെയിന്‍ സ്വിച്ച് ഓഫാക്കി.

നാട്ടുകാര്‍ അയല്‍വീട്ടില്‍ നിന്ന് കേബിള്‍ വലിച്ച് ലൈറ്റിട്ടു. ഭക്ഷണവും നല്‍കി. രാത്രി പതിനൊന്നോടെ പ്രദേശവാസികള്‍ ഗേറ്റിന്റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചത് പൊലീസുമായി ഉന്തിലും തള്ളിലും കലാശിച്ചു.ഇന്നലെ രാവിലെ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍, വനിതാകമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. പൊലീസ് സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് അജിതകുമാരി മരുമകളെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായത്. തുടര്‍ന്ന് അജിതകുമാരി കുടുംബവീട്ടിലേക്ക് പോയി.

Exit mobile version