യാത്രക്കാര്‍ മറന്നുവച്ച 1.25 കോടി രൂപയുടെ സ്വര്‍ണ്ണവും വെള്ളിയും; ലേലത്തിന് ഒരുങ്ങി കെഎസ്ആര്‍ടിസി

കണ്ണൂര്‍: സംസ്ഥാനത്തുടനീളം ബസുകളിലും സ്റ്റാന്റുകളിലും യാത്രക്കാര്‍ മറന്നുവച്ച സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ലേലം ചെയ്യാനൊരുങ്ങി കെഎസ്ആര്‍ടിസി. 2012 ഒക്ടോബര്‍ മുതല്‍ 2022 ആഗസ്റ്റ് വരെ ലഭിച്ച ആഭരണങ്ങളാണ് ലേലം ചെയ്യുന്നത്. ഏകദേശം 1.25 കോടി രൂപ വിലമതിക്കുന്ന 338 പവന്‍ സ്വര്‍ണാഭരണങ്ങളും 1942.109 ഗ്രാം വെള്ളിയുമാണ് ലേലത്തിന് വെക്കുന്നത്.

സെപ്തംബര്‍ 30 ന് ട്രാന്‍സ്പോര്‍ട്ട് ഭവനിലാണ് ലേലം. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ക്ക് പുറമേ മൊബൈല്‍ഫോണ്‍, ലാപ്ടോപ് ഉള്‍പ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, കുട, പഴ്സ് തുടങ്ങിയവയും മൂന്ന് മാസത്തിലൊരിക്കല്‍ ലേലം ചെയ്യാറുണ്ട്. 2016ല്‍ ആഭരണങ്ങള്‍ ലേലം ചെയ്തപ്പോള്‍ 70 ലക്ഷവും 2007 ല്‍ 6.45 ലക്ഷവും കോര്‍പ്പറേഷന് ലഭിച്ചിരുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ആക്ടും ഹാന്‍ഡ് ബുക്ക് ഓഫ് കൊമേഴ്സ്യല്‍ അക്കൗണ്ട്സ് പാര്‍ട്ട് ഒന്നും പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചാണ് ലേലം നടത്തുക. കളഞ്ഞു ലഭിക്കുന്ന ആഭരണങ്ങള്‍ കണ്ടക്ടര്‍മാര്‍ ഡിപ്പോകളില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. ഉടമ തെളിവുകളുമായി വന്നാല്‍ ആഭരണങ്ങള്‍ തിരിച്ചു നല്‍കും.

200 രൂപ ബോണ്ടും ആഭരണ മൂല്യത്തിന്റെ 10 ശതമാനം സ്റ്റോറേജ് ഫീസും നല്‍കണം. ഉടമസ്ഥനില്ലാത്ത സ്വര്‍ണവും വെള്ളിയും തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഭവനിലെത്തിച്ച് ലോക്കറില്‍ സൂക്ഷിക്കും. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ ഡിപ്പോ പരിധിയില്‍നിന്നും സംസ്ഥാനത്തിനുപുറത്ത് സര്‍വീസ് നടത്തുന്ന ബസുകളില്‍നിന്നും ലഭിച്ച ആഭരണങ്ങളാണ് ലേലം ചെയ്യുന്നത്.

Exit mobile version