കൊല്ലത്ത് തെരുവ് നായയെ കത്തി കരിഞ്ഞ നിലയില്‍: ജീവനോടെ ചുട്ടുകൊന്നതെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

കൊല്ലം: പുള്ളിക്കടയില്‍ തെരുവ് നായയെ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെരുവ് നായയെ ജീവനോടെ ചുട്ടുകൊന്നതാവാം എന്നാണ് സംശയം. സംഭവത്തില്‍ പൊലീസും മൃഗസംരക്ഷണ വകുപ്പും അന്വേഷണം ആരംഭിച്ചു. ആളൊഴിഞ്ഞ പുരയിടത്തിലായിരുന്നു ജഡം കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ കാലിലും വയറിലും മുറിവേറ്റ്, പുഴുവരിച്ച നിലയില്‍ നായയെ നാട്ടുകാര്‍ കണ്ടിരുന്നു. സംഭവത്തില്‍ ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.

അതേസമയം തെരുവുനായ ആക്രമണം കൂടിവരികയും ജീവന് ഭീഷണിയാണെന്ന് കണ്ട് തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിന് പോലീസ് സംവിധാനങ്ങള്‍ വഴി സര്‍ക്കാര്‍ നടപടി എടുക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.

തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തില്‍ പൊതുജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. നായകളെ കൊല്ലുന്നതിനും വളര്‍ത്തുനായക്കളെ വഴിയില്‍ ഉപേക്ഷിക്കുന്നതിനും എതിരെ വിപുലമായ ബോധവത്കരണം നല്‍കണണെന്നും ഡിജിപി നിര്‍ദേശിച്ചിരുന്നു.

നായകളെ കൊല്ലുന്നതും മാരകമായി പരിക്കേല്‍പ്പിക്കുന്നതും തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വളര്‍ത്ത് നായക്കളെ വഴിയിലുപേക്ഷിക്കുന്നവര്‍ക്കെതിരെയും കേസെടുക്കും. റസിഡന്‍സ് അസോസിയേഷനുമായി സഹകരിച്ച് വിപുലമായ ബോധവത്കരണം നടത്തണമെന്നാണ് എസ്എച്ച്ഒമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. ഇത് നടപ്പാകുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവികള്‍ ഉറപ്പ് വരുത്തുകയും വേണം.

അതിനിടെ, ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് എറണാകുളം എരൂരില്‍ നായക്കളെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് 5 തെരുവുനായകളെ വിഷം അകത്ത് ചെന്ന് ചത്ത നിലയില്‍ കണ്ടെത്തിയത്. നായകള്‍ക്ക് വിഷം നല്‍കി കൊന്നതാണോ എന്ന സംശയത്തിലാണ് പോലീസ്. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജിയണല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്.

Exit mobile version