പുന്നമടക്കായലിലെ വള്ളം കളിക്ക് ക്ഷണിച്ച് സംസ്ഥാന സർക്കാർ; നിരസിച്ച് അമിത് ഷാ

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളം കളിയിലേക്ക് സംസ്ഥാന സർക്കാർ ക്ഷണിച്ചെങ്കിലും നിരസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങിൽ അമിത് ഷാ പങ്കെടുക്കില്ലെന്ന് അറിയിച്ചു. കേരളത്തിൽ സന്ദർശനം നടത്തുന്ന അമിത് ഷായുടെ പരിപാടികളുടെ ചാർട്ട് പ്രകാരം അദ്ദേഹം മൂന്നിന് തന്നെ തിരിച്ച് പോകും.

സെപ്റ്റംബർ നാലിനാണ് പുന്നമടക്കായലിൽ നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നത്.പരിപാടിയിലേക്ക് സംസ്ഥാന സർക്കാർ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രോഗ്രാം ചാർട്ട് പുറത്തിറങ്ങി.

സെപ്റ്റംബർ 2 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ 3 ന് തിരികെ ഡൽഹിയിലേക്ക് മടങ്ങും. ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസമാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചത്. സെപ്റ്റംബർ നാലിന് നടക്കുന്ന മത്സരത്തിൽ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നയച്ച കത്തിൽ അഭ്യർത്ഥിച്ചിരുന്നു.

ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ മൂന്നു വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായാണ് അമിത് ഷാ കേരളത്തിൽ എത്തുന്നത്. ഇതിനെത്തുമ്പോൾ വള്ളം കളിയിൽ പങ്കെടുക്കണമെന്നാണ് അഭ്യർത്ഥിച്ചിരുന്നത്.

ALSO READ- ഓണത്തിന് സമ്മാനമഴയുമായി സപ്ലൈകോ; ഉത്പന്നങ്ങൾ വാങ്ങാം സ്വർണനാണയങ്ങൾ നേടാം

തെലങ്കാന ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗൺസിൽ യോഗം 30 മുതൽ സെപ്തംബർ മൂന്ന് വരെ കോവളത്ത് വെച്ച് നടക്കുന്നുണ്ട്. അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്തു ബിജെപി പട്ടിക മോർച്ച സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം.

Exit mobile version