വിദേശത്തുള്ള ഭർത്താവ് അറിയാതെ 8 ലക്ഷം കടബാധ്യത; വീട് കൈക്കലാക്കാൻ അമ്മയ്ക്ക് ചായയിൽ എലിവിഷം നൽകി കൊലപ്പെടുത്തി! മകൾ ഇന്ദുലേഖയുടെ ക്രൂരതയിൽ ഞെട്ടി കുടുംബം

കുന്നംകുളം: മകൾ അമ്മയെ ചായയിൽ എലിവിഷം കലർത്തി കൊലപ്പെടുത്തി. കിഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ 58കാരിയായ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. സംഭവത്തിൽ 39കാരിയായ മകൾ ഇന്ദുലേഖയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അമ്മയ്ക്ക് എലിവിഷം നൽകിയതായി ഇന്ദുലേഖ പോലീസിനോട് സമ്മതിച്ചു. അസുഖം ബാധിച്ചെന്ന പേരിലാണ് രുക്മിണിയെ ഇന്ദുലേഖ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മനസ് പറയുന്നത് കേൾക്കാനാണ് ചിരഞ്ജീവി പഠിപ്പിച്ചത്; രണ്ടാം വിവാഹത്തെ കുറിച്ച് മനസ് തുറന്ന് മേഘ്‌ന രാജ്

തുടർന്ന് ഇവരെ തൃശ്ശൂരിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ വെച്ചാണ് രുക്മിണി മരിച്ചത്. മരണത്തിൽ സംശയം തോന്നിയ ഡോക്ടർമാർ നടത്തിയ പരിശോധനയിലൂടെയാണ് കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. രുക്മിണിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് ഡോക്ടർമാർ കണ്ടെത്തി. പിന്നീട് നടത്തിയ പോസ്റ്റ് മോർട്ടത്തിലൂടെ എലിവിഷമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് രുക്മിണി മരണപ്പെട്ടത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് ബുധനാഴ്ച വൈകിട്ട് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇന്ദുലേഖയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. മകൾ അമ്മയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചന്ദ്രനും പൊലീസിനോടു പറഞ്ഞിരുന്നു. തുടർന്നു ഇന്ദുലേഖയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് വിഷം നൽകുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളിൽ തിരഞ്ഞത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വിദേശത്തുള്ള ഇന്ദുലേഖയുടെ ഭർത്താവ് അറിയാതെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. കഴിഞ്ഞ 18ന് ഭർത്താവ് അവധിക്ക് നാട്ടിൽ എത്തിയിരുന്നു. ഇയാൾ ആഭരണം എവിടെയെന്നു തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു. ഇവരുടെ പിതാവ് ചന്ദ്രൻ ഉത്സവ പറമ്പുകളിൽ ബലൂൺ കച്ചവടക്കാരനാണ്.

രോഗിയായ ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിറ്റു ബാധ്യത തീർക്കാൻ ഇന്ദുലേഖ പദ്ധതിയിട്ടു. ഇവരുടെ 2 മക്കളിൽ മൂത്തവളായ ഇന്ദുലേഖയെയാണ് സ്വത്തിന്റെ അവകാശിയായി രുഗ്മിണി കാണിച്ചിരുന്നതെന്നാണ് സൂചന. ഈ വീട് കൈക്കലാക്കുവാൻ വേണ്ടിയാണ് രുഗ്മിണിയെ ഇല്ലാതാക്കാൻ ഇന്ദുലേഖ തീരുമാനിച്ചത്.

Exit mobile version