’95 വയസ്സുവരെ സന്തോഷത്തോടെ ജീവിച്ച് മരിച്ചു: അമ്മച്ചി സ്വര്‍ഗത്തില്‍ പോകുന്ന സന്തോഷമാണ്’: വൈറല്‍ ചിത്രത്തെ വിമര്‍ശിക്കുന്നവരോട് കുടുംബം

കോട്ടയം: മരണവീട്ടില്‍ അമ്മച്ചിയുടെ മൃതദേഹത്തിനൊപ്പം കുടുംബാംഗങ്ങള്‍ ചിരിച്ചുകൊണ്ട് എടുത്ത ഒരു ഫോട്ടോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. രൂക്ഷമായ വിമര്‍ശനങ്ങളാണ് ഫോട്ടോയ്‌ക്കെതിരെ നിറയുന്നത്.

ഒരു കുടുംബത്തിന്റെ സ്വകാര്യതയില്‍ നിന്ന് സോഷ്യല്‍ മീഡിയയിലേക്ക് ഈ ചിത്രം എത്തിപ്പെട്ടപ്പോള്‍ അതിന് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് നിറയുന്നത്. പലരും മരണവീട്ടില്‍ ദുഃഖഭാവമില്ലാത്തതിനെ വിമര്‍ശിക്കുന്നുണ്ട്. അതേസമയം, ചിരിച്ചുകൊണ്ട് ഒരാളെ യാത്രയാക്കുന്നതാണ് ശരിയായ രീതി എന്ന് പറഞ്ഞ് ഈ കുടുംബാംഗങ്ങളെ പിന്തുണയ്ക്കുന്നവരുമുണ്ട്.

കോട്ടയം മല്ലപ്പള്ളി സ്വദേശി മറിയാമ്മയാണ് 95ാം വയസ്സില്‍ നിര്യാതയായത്. അവരുടെ കുടുംബാംഗങ്ങളെയാണ് ചിത്രത്തില്‍ കാണുന്നത്. പരേതനായ വൈദികന്‍ പി.ഒ വര്‍ഗീസിന്റെ ഭാര്യയാണ് മറിയാമ്മ. വിമര്‍ശിക്കുന്നവരോട് ഇവരുടെ കുടുംബാംഗം വിശദീകരണം നല്‍കുകയാണ്.

95 വയസ്സായിരുന്നു അമ്മച്ചിക്ക്, ഇത്രയും കാലം മക്കളേയും മരുമക്കളേയും കൊച്ചുമക്കളേയുമെല്ലാം ആവോളം സ്നേഹിച്ചു. അവരുടെ സ്നേഹം തിരിച്ചും അനുഭവിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായിട്ടേയുള്ളൂ പൂര്‍ണമായി കിടപ്പിലായിട്ട്. കഴിഞ്ഞ ബുധനാഴ്ച മരിക്കുകയും ചെയ്തു. പിന്നെ ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നത് അമ്മച്ചിയുടെ നല്ല കാര്യങ്ങള്‍ ഓര്‍ത്ത് പ്രാര്‍ഥിക്കുക മാത്രമാണ്. ആസന്തോഷം ഓര്‍ത്തുവെക്കാനാണ് ആ ഫോട്ടോയെടുത്തത്. ആല്ലാതെ വൈറലാവാനല്ല എന്ന് ബാബു പറയുന്നു.

‘എന്റെ അച്ഛന്റെ ചേട്ടന്റെ ഭാര്യയാണ് മരിച്ച മറിയാമ്മ. ക്രിസ്തീയ വിശ്വാസപ്രകാരം മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്നാണ് വിശ്വാസം. മറിയാമ്മ എന്ന അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വര്‍ഗത്തില്‍ പോകുന്ന സന്തോഷമാണ് അവിടെ പ്രകടമായത്.

തലേദിവസം നാല് മണിക്കാണ് വീട്ടിലേക്ക് മൃതശരീരം കൊണ്ടുവന്നത്. ഈ ഫോട്ടോ എടുക്കുന്നത് അടുത്തദിവസം വെളുപ്പിന് മൂന്ന് മണിയോടെ. അതുവരെ അമ്മച്ചിക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി. പ്രാര്‍ഥിച്ചു. അമ്മച്ചി ജീവിച്ചിരുന്നപ്പോഴുള്ള അനുഭവങ്ങള്‍ മക്കളും കൊച്ചുമക്കളും മറ്റ് കുടുംബാംഗങ്ങളും എല്ലാവരും ചേര്‍ന്ന് പങ്കുവച്ചു. കുറച്ച് നേരം വിശ്രമിക്കാനായി എല്ലാവരും പിരിയാന്‍ നേരത്താണ് ഈ ഫോട്ടോ എടുത്തത്.

ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയില്‍ മാത്രം ഒതുങ്ങേണ്ട ഈ ചിത്രം എങ്ങനെയോ പുറത്തെത്തി. അത് പിന്നെ വൈറലായി. അതിനെ മോശം രീതിയില്‍ ചിലര്‍ പ്രചരിപ്പിച്ചു. പ്രത്യാശയുള്ള ഒരു മരണാനന്തര ജീവിതം അമ്മച്ചിക്ക് ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. അതാണ് സന്തോഷത്തോടെ യാത്രയാക്കാന്‍ കാരണം.

9 മക്കളുണ്ട് അമ്മച്ചിക്ക്. അതിലൊരാള്‍ മരിച്ചു. ബാക്കി എല്ലാവരും ചേര്‍ന്ന് നന്നായി നോക്കി. കൃത്യമായി ശുശ്രൂഷിച്ചു. ഇവിടെ പരിഹസിക്കാന്‍ എന്തിരിക്കുന്നു?. മോശം പ്രചരണം നടത്തുന്നവരുടെ മാനസികാവസ്ഥയാണ് തുറന്നുകാട്ടപ്പെടുന്നത്. മരിച്ചാല്‍ കരയുക മാത്രമേ ചെയ്യാവൂ എന്ന് പറയുന്നവരോട് എന്ത് പറയാനാണ്. കുടുംബാംഗം എന്ന നിലയില്‍ ഒരു അപേക്ഷയുണ്ട്. ഈ ചിത്രം ഇത്തരത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കരുത്. മറ്റുള്ളവരെ കളിയാക്കുന്നതില്‍ നിന്ന് എന്ത് സന്തോഷമാണ് ഇവര്‍ക്ക് കിട്ടുന്നത്?. ഞങ്ങളെ പിന്തുണയ്ക്കുന്നവരും ഏറെ ഉണ്ടെന്ന് അറിയുന്നതില്‍ സമാധാനം’. മരണപ്പെട്ട മറിയാമ്മയുടെ കുടുംബാംഗവും ഡോക്ടറുമായ ഉമ്മന്‍ പി നൈനനും പറയുന്നു.

Exit mobile version